ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം ക്യുസെക്സിന് മുകളില്‍ ഒഴുകിയെത്തിയ വെള്ളം മറ്റ് ദിശകളിലേക്ക് തുറന്നുവിടാന്‍ സാധിക്കുമായിരുന്നില്ലെന്ന വിശദീകരണവുമായി ഹരിയാന സര്‍ക്കാറും രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്, ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഹരിയാന സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്.
പ്രളയം ഉണ്ടാവുമ്പോള്‍ ഹാത്നികുണ്ടില്‍ നിന്നുള്ള വെള്ളം ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും സന്തുലിതമായി ഒഴുക്കുകയായിരുന്നു ചെയ്യുന്നത്. എന്നാല്‍ ജൂലൈ 9 മുതല്‍ 13 വരെ വെള്ളം ഡല്‍ഹിയിലേക്ക് മാത്രം ഒഴുക്കി. ഹരിയാനയിലേക്കും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും തുല്യമായി വെള്ളം ഒഴുക്കിയിരുന്നെങ്കില്‍ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും യുമന നദിയുടെ അടുത്ത പ്രദേശങ്ങള്‍ പ്രളയത്തില്‍ നിന്ന് രക്ഷപെടുമായിരുന്നു എന്നും അവര്‍ ആരോപിച്ചു.