ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാൽ മതാടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയിൽ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറയുന്നു. വാരാണസിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിൽ കൈ കടത്താൻ ആരേയും അനുവദിക്കില്ല.
ജൂൺ നാലോട് കൂടി പ്രതിപക്ഷത്തിന് എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് കാണാനാകും. വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ രീതി. എന്നാലത് ഇപ്പോൾ വികസനത്തിന്റെ രാഷ്‌ട്രീയമായി മാറിയിരിക്കുകയാണ്. 10 വർഷം മുൻപുള്ള രാഷ്‌ട്രീയ സാഹചര്യം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അഴിമതിക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. സാധാരണക്കാർ രാഷ്‌ട്രീയത്തോട് മുഖം തിരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.