പത്തനംതിട്ട : മകരവിളക്ക് ദർശനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ അയ്യപ്പ ഭക്തരുടെ തിരക്ക് മുൻകൂട്ടിക്കണ്ട് സന്നിധാനത്തും പാണ്ടിത്താവളത്തും ക്രമീകരണങ്ങൽ വരുത്താൻ ശബരിമലയിൽ വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിലാണ് സന്നിധാനത്ത് യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തിയത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സന്നിധാനത്തെ വ്യൂ പോയിന്റുകളിൽ ബാരിക്കേഡ് സ്ഥാപിക്കും.ശൗചാലയങ്ങളുടെ സൗകര്യം വർധിപ്പിക്കും. ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ് എന്നിവരുടെ സേവനം പ്രധാനപ്പെട്ട വ്യൂപോയിനുകളിൽ ഉറപ്പാക്കും. സന്നിധാനത്തിന് പുറമേയുള്ള വ്യൂ പോയിന്റുകളും കണ്ടെത്തി അവിടെ ഭക്തർക്ക് മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് സമയത്ത് ജോലിക്ക് നിയോഗിക്കുന്ന പോലീസിന്റെ പുതിയ ബാച്ച് ഒമ്പതാം തിയതി ചുമതലയേൽക്കും. 12ാം തിയതിയോടെ മകരവിളക്കിന് മുന്നോടിയായി എല്ലാവിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. കൂടുതൽ പോലീസിനെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ ബി.അജിത്ത്കുമാർ പറഞ്ഞു.
പമ്പ ഹിൽടോപ്പിലെ ജോലികൾ പുരോഗമിക്കുകയാണെന്നും വരുന്ന 10നുള്ളിൽ അവിടുത്തെ പണികൾ പൂർത്തികാക്കാനും തീരുമാനിച്ചു.പാണ്ടിത്താവളത്ത് ശുദ്ധജല വിതരണത്തിനുള്ള ക്രമീകരണം ഉടൻ പൂർത്തിയാക്കും. പാണ്ടിത്താവളത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് സുഖമായി മകരജ്യോതി ദർശനം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.മകര ജ്യോതി ദർശനത്തിന് കെട്ടിടങ്ങളുടെ മുകളിലും മറ്റും ഭക്തജനങ്ങൾ പ്രവേശിക്കുന്നത് കർശനമായി തടയാനും തീരുമാനമായി. ട്രാക്ടറുകളുടെ അമിത വേഗം നിയന്ത്രിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ ഉപ്പലിയപ്പൻ വി.യു., റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് ജേക്കബ് ടി.ജോർജ് എന്നിവരും സന്നിധാനത്തെ വിവിധ വകുപ്പുകളിലെ നോഡൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.