പത്തനംതിട്ട : ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് സംഭവിച്ചത് ഗുരുതര വീഴ്ച. മൂന്ന് മാസം മുമ്പ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടും ബോര്‍ഡ് നടപടി എടുക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.
വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോള്‍ തന്നെ ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ വന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് കെ.അനന്തഗോപന്‍ തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ തീവ്രത മൂന്ന് മാസങ്ങള്‍ക്കിപ്പുറം മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഗൗരവത്തിലെടുത്തത്.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേല്‍ക്കൂരയുടെ ചോര്‍ച്ച പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോര്‍ഡിനെ സമീപിച്ചത്. സ്വര്‍ണപ്പാളികള്‍ പതിച്ച മേല്‍ക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുമ്പ് തിരുവാഭരണ കമ്മീഷണര്‍ ജി ബൈജുവും ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ശ്രീകോവില്‍ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത്.
എന്നാല്‍ ബോര്‍ഡ് തന്നെ നിര്‍മ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നത് വ്യക്തമാണ്. സമയബന്ധിതമായി നിര്‍മ്മാണം നടത്താത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് മൂന്നിന് ശ്രീകോവിലിന്റെ വിദഗ്ധ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം.