മുംബൈ : മഹാരാഷ്ട്രയിലെ പ്രമുഖ സമുദായമായ മറാഠാ വിഭാഗത്തിന് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് പ്രഖ്യാപനമെന്ന് ആരോപിച്ച മറാഠാ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീൽ, സമരം തുടരുമെന്നു വ്യക്തമാക്കി.
സമുദായത്തെ ഒബിസിയിൽപ്പെടുത്തി സംവരണം പ്രഖ്യാപിക്കണമെന്നാണ് പാട്ടീലിന്റെ ആവശ്യം. പുതിയ സംവരണത്തോടെ ആകെ സംവരണം 62 ശതമാനത്തിലേക്ക് ഉയർന്നു. മൊത്തം സംവരണം 50 ശതമാനം പിന്നിടാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.