തിരുവനന്തപുരം : പുതുമുഖ മോടിയോടെ രണ്ടാം പിണറായി മന്ത്രിസഭ. 21 അംഗ മന്ത്രിസഭയിൽ 12 പേർ സിപിഎമ്മിൽനിന്ന്. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനം നൽകി. സിപിഐക്ക് 4 മന്ത്രി സ്ഥാനം. സിപിഎമ്മിനാണ് സ്പീക്കർ പദവി. ഡെപ്യൂട്ടി സ്പീക്കർ സിപിഐയ്ക്ക് നൽകും.
ഐഎൻഎല്ലിൽനിന്ന് ആഹമ്മദ് ദേവർകോവിലിനെയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവിനെയും ആദ്യ ടേമിൽ മന്ത്രിമാരാക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമിൽ മന്ത്രിമാരാകും.
ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ് മാണി വിഭാഗത്തിനു ലഭിക്കും. രണ്ടു മന്ത്രിമാരെ ചോദിച്ചിരുന്നെന്നും കൂടുതൽ ഘടകകക്ഷികളുള്ളതിനാൽ മുന്നണിയുടെ കെട്ടുറപ്പാണ് നോക്കിയതെന്നും മുന്നണി തീരുമാനം അംഗീകരിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് മന്ത്രിയാകാനാണ് സാധ്യത. ചീഫ് വിപ്പ് പദവി ജയരാജിനു ലഭിക്കും.
ജനാധിപത്യ കേരള കോൺഗ്രസിനു ലഭിച്ച വലിയ അംഗീകാരമാണ് മന്ത്രി പദവിയെന്നു ആന്റണി രാജു പറഞ്ഞു. എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പ്രഫുൽ പട്ടേൽ നാളെ എത്തി നേതൃത്വവുമായി ചർച്ച നടത്തിയശേഷമായിരിക്കും പ്രഖ്യാപനം. ജെഡിഎസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ.
പി.എ. മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവൻകുട്ടി, വീണാ ജോർജ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, പി. നന്ദകുമാർ, എം.വി. ഗോവിന്ദൻ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും നാളെ ചേർന്ന് തുടർ തീരുമാനങ്ങളെടുക്കും.