Saturday, May 10, 2025 11:33 am

128-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2023 ഫെബ്രുവരി 12 മുതല്‍ 19 വരെ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 128-ാമത് മഹായോഗം 2023 ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച മുതല്‍ 19-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി അഞ്ചിന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു. പന്തലിന്റെയും അനുബന്ധ സ്റ്റാളുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

ഫെബ്രുവരി 12-ാം തീയതി ഞായറാഴ്ച 2:30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആര്‍. കനഗസാബെ (ശ്രീലങ്ക), കാനന്‍ മാര്‍ക്ക് ഡി. ചാപ്മാന്‍ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേല്‍ തട്ടില്‍, ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7:30ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റവ.ഷിബി വര്‍ഗീസ്, റവ.ഡോ.മോത്തി വര്‍ക്കി എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9:30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്നയോഗങ്ങള്‍ വൈകിട്ട് 5ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 6:30ന് സമാപിക്കും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2:30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2:30ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 2.30ന് യുവവേദി യോഗങ്ങളും പന്തലില്‍വെച്ച് നടത്തുന്നതാണ്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ശോശ തോമസ് (ഐ.ആര്‍.എസ്), ഡോ.ശശി തരൂര്‍ എംപി എന്നിവര്‍ പ്രസംഗിക്കും. ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.00 മുതല്‍ 8.30 വരെയുളള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

വ്യാഴാഴ്ചത്തെ സായാഹ്നയോഗം സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ചത്തെ സായാഹ്നയോഗം സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ചത്തെ സായാഹ്നയോഗം സുവിശേഷപ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു. മാരാമണ്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളിലെ പ്രസംഗങ്ങളും മറ്റു സന്ദേശങ്ങളും ലൈവ് വീഡിയോകളും maramonconventiononline.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഫെബ്രുവരി 10 ന് ആരംഭിക്കുന്നതാണ്.

പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 വെള്ളിയാഴ്ചയും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 18 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്‌തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ്‌ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയംതന്നെ ഓണ്‍ലൈനായി സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്‌നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. വിലയിരുത്തലിനായി സര്‍ക്കാര്‍തല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മാരാമണ്ണില്‍ നടന്നു കഴിഞ്ഞു. മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി ശ്രമിക്കുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്.

1888ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മാര്‍ത്തോമ്മ സഭയുടെ അദ്ധ്യക്ഷനായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജിജി മാത്യൂസ് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്. കണ്‍വന്‍ഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം 20 രൂപ നിരക്കിലും മാരാമണ്‍ മണല്‍പ്പുറത്ത് ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടലിക്കുന്ന് മണ്ണെടുപ്പ്‌ ; മന്ത്രി വീണാ ജോർജ് ഇടപെടണമെന്നും സംഭവ സ്ഥലം സന്ദർശിക്കണമെന്നും...

0
പന്തളം : കുളനട പഞ്ചായത്തിലെ കടലിക്കുന്ന് സംരംക്ഷിക്കുന്നതിനു വേണ്ടി സംരക്ഷണ...

സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ 75 വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

0
തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും...

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

0
ദില്ലി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...

പത്തനംതിട്ട ധർമശാസ്താക്ഷേത്രം-കെഎസ്ആർടിസി റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് ജനങ്ങള്‍

0
പത്തനംതിട്ട : നഗരമധ്യത്തിലെ തിരക്കേറിയ റോഡിൽ മാലിന്യംനിറഞ്ഞ വെള്ളക്കെട്ട്. പത്തനംതിട്ട രമ്യ-ധന്യ...