ദില്ലി: ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ റദ്ദാക്കി. 129 ആഭ്യന്തര വിമാന സർവീസുകളും ദില്ലിയിലേക്ക് എത്തുന്ന 4 അന്താരാഷ്ട്ര വിമാന സർവീസുകളും അടക്കമാണ് റദ്ദാക്കിയിരിക്കുന്നത്. ദില്ലിയിൽ നിന്നും പുറപ്പെടുന്ന 5 അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. അതിർത്തി മേഖലകളിലേക്ക് പുറപ്പെടുന്ന വിമാന സർവീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ബുധനാഴ്ച പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 5നും ഉച്ചയ്ക്ക് 2 നും ഇടയിൽ 66 ആഭ്യന്തര പുറപ്പെടലുകളും 63 ആഗമനങ്ങളും, 5 അന്താരാഷ്ട്ര പുറപ്പെടലുകളും 4 ആഗമനങ്ങളും റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ കൂടുതൽ സമയം യാത്രക്കാർ സജ്ജരായിരിക്കണമെന്നും സുഗമമായ പ്രോസസ്സിംഗിനായി എയർലൈൻ, സുരക്ഷാ ജീവനക്കാരുമായി സഹകരിക്കണമെന്നും ഡല്‍ഹി ഇൻ്ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.