കൊല്‍ക്കത്ത: തന്റെ മാതാവുമായി അടുപ്പം പുലര്‍ത്തിയ 56-കാരനെ വീട്ടിൽ കയറി കൊലപ്പെടുത്തി 17- കാരൻ. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ്, കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56) നെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റെന്റ് എ കാര്‍ ബിസിനസ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട അഭിജിത് ബാനര്‍ജി. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. തുടർന്ന് പോലീസ് സാദാത്തിയ അന്വേഷണത്തിലാണ് 17 കാരൻ പിടിയിലായത്. കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ഫോണും സ്വര്‍ണമാലയും മോതിരവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊലയാളിയോ സ്ഥിരംകുറ്റവാളിയോ അല്ലെന്ന് പോലീസ് നടത്തിയ പ്രാഥമികപരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അഭിജിത്തിന്റെ മോഷണംപോയ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് 17-കാരന്‍ പിടിയിലായത്. അതേസമയം , അഭിജിത് ബാനര്‍ജിക്ക് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്നതായും കാണാന്‍പാടില്ലാത്ത രീതിയില്‍ ഇരുവരെയും കണ്ടെന്നും ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു 17-കാരന്റെ മൊഴി.