കൊച്ചി : എറണാകുളത്ത് ആശുപത്രിയിലെ ശൗചാലയത്തിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിൻ ജോണാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കടവന്ത്രയിലെ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജോബിൻ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തിൽ മാസം തികയാതെ ജനിച്ച ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രസവിച്ച ശേഷം ശിശുവിനെ ഉപേക്ഷിച്ച 17-കാരിയെ കണ്ടെത്തിയത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടാതെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പ് ചേർത്തും കേസെടുത്തു. ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെള്ളിയാഴ്ച ലഭിക്കും.