ഡൽഹി : ഇന്ത്യന്‍ ഇന്റര്‍നെറ്റ് രംഗത്തെ വലിയൊരു സൈബര്‍ കുറ്റകൃത്യം കൂടി പുറത്തായിരിക്കുന്നു. തൊഴില്‍ അന്വേഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്ന് കരുതുന്നവരുടെ സ്വകാര്യതകള്‍ വെളിപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു ചാരപ്പണി നടന്നതായി ഒരു ഓണ്‍ലൈന്‍ രഹസ്യാന്വേഷണ സ്ഥാപനം സ്ഥിരീകരിച്ചു. 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ ഡാറ്റ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നു. ഇത് സൗജന്യമായി ആര്‍ക്കും ആക്‌സസ്സ് ചെയ്യാവുന്ന നിലയിലാണുള്ളത്.
സൈബിള്‍ എന്ന് പേരുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ഈ വിവരം പുറത്തറിയിച്ചത്. അവര്‍ തങ്ങളുടെ ബ്ലോഗില്‍ ഇങ്ങനെ എഴുതി: ‘29.1 ദശലക്ഷം ഇന്ത്യന്‍ തൊഴിലന്വേഷകരുടെ സ്വകാര്യ വിവരങ്ങള്‍ ഡീപ് വെബ്ബില്‍ ചോര്‍ന്നു. സാധാരണയായി ഇത്തരം ചോര്‍ച്ചകള്‍ എല്ലായ്‌പ്പോഴും കാണുന്നുണ്ടെങ്കിലും, പക്ഷേ ഇത്തവണ മെസേജ് സബ്ജക്ട് ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. വിദ്യാഭ്യാസം, വിലാസം മുതലായവ സ്ഥിരമായി നിലനില്‍ക്കുന്ന ധാരാളം വ്യക്തിഗത വിശദാംശങ്ങള്‍ ആണ് ഇതിലുള്ളത്.’
ഫേസ്ബുക്ക്, സെക്വോയ എന്നിവയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ അണ്‍അക്കാഡമി ഈ ഹാക്കിംഗിനെക്കുറിച്ച് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇമെയില്‍, ഫോണ്‍ നമ്പര്‍, വിലാസം, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം മുതലായ തന്ത്രപ്രധാനമായ വിവരങ്ങളാണ് ഇത്തരത്തില്‍ ആര്‍ക്കും പങ്കിട്ടെടുക്കാവുന്ന വിധത്തില്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കിംഗ് ഫോറങ്ങളിലൊന്നില്‍ 2.3 ജിബി വരെ വലുപ്പമുള്ള ഫയലിന്റെ സ്‌ക്രീന്‍ഷോട്ട് ബ്ലോഗ് പോസ്റ്റ് പുറത്തുവിട്ടു. ‘ഇത് പൂര്‍ണ്ണമായ അളവും വിശദമായ വിവരങ്ങളും നല്‍കിയ ഒരു അഗ്രഗേറ്ററില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് തോന്നുന്നു. പുതിയ വിവരങ്ങള്‍ തിരിച്ചറിയുന്നതിനാല്‍ ഈ ലേഖനം അപ്‌ഡേറ്റ് ചെയ്യും. ഇതൊരു വന്‍ഭീഷണി തന്നെയാണ്.’ ബ്ലോഗ് വ്യക്തമാക്കി.
ഇന്ത്യയിലെ ചില പ്രമുഖ തൊഴില്‍ വെബ്‌സൈറ്റുകളുടെ പേരിലുള്ള ഫോള്‍ഡറുകളും സൈബിള്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ടില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും ചോര്‍ച്ചയുടെ ഉറവിടം കമ്പനി സ്വതന്ത്രമായി അന്വേഷിക്കുന്നു. ഐഡന്റിറ്റി മോഷണം, അഴിമതികള്‍, കോര്‍പ്പറേറ്റ് ചാരവൃത്തി തുടങ്ങിയ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ ഇത്തരം വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നു.