ന്യൂഡൽഹി: പശുക്കൾക്കും യോഗക്കും വേണ്ടിയുള്ള സ്ഥലമാണ് ഗോവയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആഘോഷത്തിന് വേണ്ടിയുള്ള സ്ഥലമല്ല ഗോവയെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ക്ഷേത്രങ്ങളേക്കാൾ ബീച്ചുകളിലേക്കാണ് കൂടുതൽ ആളുകൾ എത്തുന്നത്. സംസ്ഥാനത്തിന്റെ സംസ്കാരത്തേക്കാൾ മണലും കടലുമാണ് എല്ലാവരേയും ആകർഷിക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് പ്രമോദ് സാവന്തിന്റെ പ്രതികരണം. എവിടെ നിന്ന് ഗോവയിലേക്ക് ആളുകളെത്തിയാലും സംസ്ഥാനത്തെ ആഘോഷത്തിനുള്ള സ്ഥലമായാണ് കണക്കാക്കുന്നത്. എന്നാൽ ഇത് പശുക്കളുടേയും യോഗയുടേയും സ്ഥലമാണെന്ന് സനാതൻ രാഷ്ട്ര സൻകാനന്ദ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
മഹാവിഷ്ണുവിന്റെ അവതാരമായ പശുരാമൻ മഴുവെറിഞ്ഞാണ് ഗോവ ഉണ്ടാക്കിയതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഇപ്പോൾ ബീച്ചുകളേക്കാൾ ക്ഷേത്രങ്ങൾ കാണാനാണ് കൂടുതൽ ആളുകൾ ഗോവയിലേക്ക് എത്തുന്നത്. സമ്പന്നമായ സംസ്കാരം പഠിക്കാനും ഗോവയിലേക്ക് ആളുകൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത് പ്രാദേശിക സമൂഹങ്ങളാണ്. സർക്കാറിന് അതിൽ ഒരു നിയന്ത്രണവുമില്ല. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളാണ് ഗോവയിൽ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.