തിരുവനന്തപുരം : കേരളത്തിൽ വർഷത്തിൽ 30000 കനേഡിയന്‍ സഞ്ചാരികളാണ് എത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലായതോടെ ആശങ്കയിലാണ് കേരളത്തിലെ ടൂറിസം മേഖല. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍ നിന്ന് എത്തുന്നത്. ഒക്ടോബറില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കാനിരിക്കെ കാനഡയില്‍ നിന്നുള്ളവരുടെ വിസാ നടപടികളടക്കം നിര്‍ത്തി വെച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് ആഘാതമായിരിക്കും എന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറയുന്നത്.
വിനോദസഞ്ചാര മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍ നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് കേരളത്തില്‍ തങ്ങുന്നത്. ഒരാള്‍ ശരാശരി നാലു ലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കും മറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതിൽ 98 ശതമാനത്തോളം പേരും വിമാന മാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ എണ്ണത്തിൽ വളരെ ചുരുക്കമാണ്. കാനഡയില്‍ നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഒരു ദിവസം രണ്ടു ലക്ഷം രൂപയോളമാണ് ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നത്.