ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന മാഫിയ നേതാവായ ദീപക് നന്ദാലുമായി ബന്ധമുള്ള ഷൂട്ടർമാരാണ് കൊല്ലപ്പെട്ടതെന്ന് ഗുരുഗ്രാം പോലീസ് കമ്മീഷണർ അറിയിച്ചു. പ്രതികളിൽ നിന്ന് അഞ്ച് അത്യാധുനിക ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് വെടിയേൽക്കുകയും ചെയ്തു. സുശാന്ത് ലോക് മേഖലയിലെ ഒരു പ്രമുഖ വ്യവസായിയുടെ വസതിക്ക് നേരെ അക്രമികൾ വെടിയുതിർത്തതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘമെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ എസ്.യു.വിയിൽ ആയുധധാരികളായവർ സഞ്ചരിക്കുന്നതായി പോലീസ് കൺട്രോൾ റൂം വഴി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്.
പോലീസ് സംഘം പ്രദേശത്തെത്തിയപ്പോൾ അക്രമികൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് വ്യവസായിയുടെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പക്ഷേ, അക്രമികൾ പോലീസിന് നേരെ വെടിയുതിർക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് അഞ്ച് ഷൂട്ടർമാർക്കും വെടിയേറ്റത്. അഞ്ച് പേരെയും പോലീസ് ഉടൻ തന്നെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് പേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. ഏറ്റുമുട്ടലിനിടെ ഗുരുഗ്രാം ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർക്കും വെടിയേറ്റു.
ഇവരെയും അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ, ഇവരുടെ ക്രിമിനൽ പശ്ചാത്തലം, പിടിച്ചെടുത്ത ആയുധങ്ങളുടെ വിവരങ്ങൾ എന്നിവ വിശദമായ അന്വേഷണത്തിന് ശേഷം അറിയിക്കുമെന്ന് ഗുരുഗ്രാം പോലീസ് വ്യക്തമാക്കി.






























