ഫരീദാബാദ്: ആദ്യ ഭാര്യയുടെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് നിർദ്ദേശിച്ച ഭാര്യയെ തല്ലിക്കൊന്ന് 49കാരൻ. ആദ്യ ഭാര്യയിലെ 20 കാരിയായ മകളേക്കുറിച്ചുള്ള മോശം പരാമർശം അസഹ്യമായതിന് പിന്നാലെയാണ് കൊല്ലപെടുത്തിയതെന്നാണ് ഫരീദാബാദ് സ്വദേശിയായ 49കാരൻ പോലീസിനോട് വിശദമാക്കിയത്. ജിതേന്ദ്ര എന്ന പേരിൽ അറിയപ്പെടുന്ന ബോബിയെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. 10 വർഷമായുള്ള ലിംവിംഗ് പാർട്ണർ നാൽപതുകാരിയായ സോണിയയെയാണ് ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഏപ്രിൽ 21നായിരുന്നു കൊലപാതകം. ശനിയാഴ്ചയാണ് 40കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേസിൽ ജിതേന്ദ്രയെ ഗോച്ചി ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ആദ്യ വിവാഹത്തിലെ പങ്കാളികൾ മരിച്ചതിന് പിന്നാലെയാണ് സോണിയയും ജിതേന്ദ്രയും ഒരുമിച്ച് താമസം ആരംഭിച്ചത്. ജവഹർ കോളനിയിൽ രണ്ട് നിലയിലായുള്ള കെട്ടിട സമുച്ചയത്തിലെ ഫ്ലാറ്റിൽ വാടകയ്ക്കായിരുന്നു ഇവർ താമസിച്ചത്. മകൻ സോണിയയെ കൊലപ്പെടുത്തിയെന്ന് ജിതേന്ദ്രയുടെ അമ്മ തന്നെയാണ് പോലീസിനെ അറിയിച്ചത്. കൊലപാതക വിവരം അറിയിച്ച ശേഷം ജിതേന്ദ്ര സംഭവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. കിടക്കയ്ക്ക് കീഴിലുള്ള സ്റ്റോറേജ് ക്യാബിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയ ഗന്ധം മുറിയിൽ നിന്ന് വന്നപ്പോൾ എലി ചത്തത് എന്നായിരുന്നു ഇയാൾ അയൽവാസികളോട് വിശദമാക്കിയത്. പിന്നാലെ കുന്തിരിക്കവും സാമ്പ്രാണി തിരിയും കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ഇയാൾ നടത്തിയതായാണ് പോലീസ് വിശദമാക്കുന്നത്. അയൽവാസികൾ അഴുകിയ ഗന്ധം സഹിക്കാനാവാതെ വീട്ടുടമയെ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് ജിതേന്ദ്ര സ്ഥലത്ത് നിന്ന് മുങ്ങിയത്. ആദ്യ ഭാര്യയിലെ മകളെ ചൊല്ലി സോണിയയും ജിതേന്ദ്രയും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും മകളെ അധിക്ഷേപിക്കുന്നത് സകല സീമകളും ലംഘിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയതെന്നാണ് ഇയാൾ അന്വേഷണ സംഘത്തിനോട് വിശദമാക്കിയിട്ടുള്ളത്. കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്നാണ് പോലീസ് ദേശീയ മാധ്യങ്ങളോട് വിശദമാക്കിയത്.