കൊച്ചി: നാലാമത് അന്തരാഷ്ട്ര മറൈൻ സിമ്പോസിയം മീകോസ്-4 നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. സമുദ്രതാപനിലയിലെ വർധനവ് പോലുള്ള ഭീഷണികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥാവ്യതിയാന പഠനങ്ങളിലുള്ള ചർച്ചകൾക്ക് സിമ്പോസിയം ഊന്നൽ നൽകും. സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളിജക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (എംബിഎഐ) ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ സമുദ്രശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിക്കും.
ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി, കാലാവസ്ഥാവ്യതിയാനം, ഉൽപാദനം, വിപണനം, ഉപജീവനമാർഗ്ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ സെഷനുകളിൽ ചർച്ചകൾ നടക്കും. കടൽ സസ്തനികളെ കുറിച്ചും കടൽ പക്ഷികളെ കുറിച്ചും പ്രത്യേക സെഷനുകളുണ്ട്. ആഗോളതാപനത്തെ തുടർന്ന് സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണികളുമായി ബന്ധപ്പെട്ട പഠനങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സിമ്പോസിയത്തിലെ ചർച്ചകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവഗവേഷകർക്ക് കൂടുതൽ പ്രാമുഖ്യം നൽകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടറും എംബിഎഐ പ്രസിഡണ്ടുമായ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
മികച്ച ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന 35 വയസ്സിന് താഴയുള്ള ഗവേഷകർക്ക് അഞ്ച് യങ് മറൈൻ ബയോളജിസ്റ്റ് പുരസ്‌കാരങ്ങൾ നേടാനുള്ള അവസരമുണ്ട്. കൂടാതെ സമുദ്രമത്സ്യ മേഖലയിൽ പ്രഗൽഭരായിരുന്ന ശാസ്ത്രജ്ഞരുടെ സ്മരണക്കായി അഞ്ച് സ്മാരക പുരസ്‌കാരങ്ങളും സിമ്പോസിയം ഏർപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന മത്സ്യ, കാർഷിക, മറൈൻ പ്രദർശനവും അനുബന്ധമായി നടക്കും. സിമ്പോസിയത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ഗണ്യമായ രീതിയിൽ ഫിസിളവുണ്ട്. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പഠനങ്ങളുടെ അബ്‌സ്ട്രാക്റ്റ് ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ www.mecos4.org.in വെബ്‌സൈറ്റിൽ ലഭ്യമാണ്.