പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ നൽകിയ അപേക്ഷകന് യഥാസമയം വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥൻ മനുവിനെ 5000 രൂപ പിഴ ശിക്ഷിച്ചുകൊണ്ട് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ചില ഫയലിന്റെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് നൽകിയ അപേക്ഷയ്ക്ക് യഥാസമയം വിവരാവകാശ ഉദ്യോഗസ്ഥൻ മറുപടി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോഴഞ്ചേരി പുന്നക്കാട് തുരുത്തിയിൽ വീട്ടിൽ ശശികുമാർ ടി കെ നൽകിയ പരാതിയെ തുടർന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു ഫയലിന്റെ മുഴുവൻ രേഖകളുടെ പകർപ്പുകളാണ് അപേക്ഷകൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ആയതിന് വിവരാവകാശ ഉദ്യോഗസ്ഥന്റെ ഓഫീസിലുള്ള ഫയലുകളുടെ മാത്രം വിവരങ്ങൾ അപേക്ഷകന് നൽകി.
എന്നാൽ മറ്റ് ഓഫീസുകളിൽ നിന്നും അപേക്ഷകന് ലഭ്യമാക്കേണ്ട വിവരങ്ങൾ ലഭ്യമാക്കി കൊടുക്കണമെന്ന് കാണിച്ച് അപേക്ഷകന്റെ അപേക്ഷയുടെ പകർപ്പ് മറ്റ് ഓഫീസുകളിലേക്ക് വിവരാവകാശ ഉദ്യോഗസ്ഥൻ കൈമാറിയിരുന്നില്ല. കൂടാതെ അപേക്ഷകൻ വിവരം ലഭിക്കാൻ അപേക്ഷ നൽകിയത് 2023 ഫെബ്രുവരി 13 നാണ്. എന്നാൽ അപേക്ഷ നൽകി 40 ദിവസത്തിന് ശേഷം 2023 മാര്‍ച്ച് 22 നാണ് വിവരാവകാശ ഉദ്യോഗസ്ഥൻ അപേക്ഷകന് മറുപടി നൽകിയത്. ഇത് വീഴ്ചയാണെന്ന് കമ്മീഷൻ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി. നിയമസഭാ സമ്മേളനത്തിന്റെ തിരക്കായതിനാൽ ആണ് അപേക്ഷകന് വിവരം നൽകാൻ വൈകിയതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് വിവരാവകാശ ഉദ്യോഗസ്ഥന്റെ വാദവും കമ്മീഷൻ തള്ളി. 15 ദിവസത്തിനകം 5000 രൂപ വിവരാവകാശ ഉദ്യോഗസ്ഥൻ ഒടുക്കുവരുത്തി ചെല്ലാൻ രസീത് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നോ സ്ഥാപര ജംഗമ വസ്തുക്കളിൽ നിന്നോ റവന്യൂ റിക്കവറി ഇനത്തിൽ വസൂൽ ആക്കുമെന്നും കമ്മീഷൻ ഉത്തരവിലൂടെ പറഞ്ഞു.