കൊച്ചി : ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലിം വിഭാഗങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ അടക്കം ഇതര വിഭാഗങ്ങള്‍ക്കും എന്നത് നീതി നിഷേധമെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ആ പരാതികളില്‍ കഴമ്പുണ്ടെന്ന വാദമാണ് ഹൈക്കോടതി ഇന്ന് ശരിവെച്ചത്.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.
ഈ നീതിനിഷേധ അനുപാതം തിരുത്താന്‍ ക്രൈസ്തവ പിന്നോക്കാവസ്ഥ പഠനറിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ മാത്രം മതിയെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷാവസാനം വ്യക്തമാക്കിയിരുന്നു.
2011 ഫെബ്രുവരി 22ന് ഇറക്കിയ ന്യൂനപക്ഷക്ഷേമ ഉത്തരവിലാണ് ആദ്യമായി 80:20 അനുപാതം ഇടംപിടിച്ചത്. തുടര്‍ന്നിങ്ങോട്ട് മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇറക്കിയ എല്ലാ ക്ഷേമപദ്ധതികളിലും ഈ അനുപാതം തുടര്‍ന്നതാണ് ചോദ്യം ചെയ്യപ്പെട്ടത്. 80:20 അനുപാതം യാതൊരു പഠനവും നടത്താതെയാണെന്ന് 2019 ഒക്ടോബര്‍ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നീതിരഹിത അനുപാതം നിര്‍ത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ നേരത്തെ ആവശ്യപ്പെട്ടത്.
വിശുദ്ധ മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് എന്നിവ കേള്‍ക്കുമ്പോള്‍ ക്രൈസ്തവര്‍ക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയില്‍പോലും 80:20 അനുപാതമാണുള്ളത്. പിന്നോക്കാവസ്ഥ മാത്രമല്ല, വളര്‍ച്ചാനിരക്കിലെ കുറവുള്‍പ്പെടെ നിരവധിയായ ഒട്ടേറെ ഘടകങ്ങള്‍ ന്യൂനപക്ഷക്ഷേമപദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് മാനദണ്ഡമാക്കണമെന്നും 80:20 എന്ന നീതിനിഷേധം ഉടന്‍ തിരുത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ 80:20 അനുപാതമില്ല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ന്യായീകരണം അംഗീകരിക്കാനാവില്ലെന്നായിരുന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി
ഷെവലിയാര്‍ വി സി.സെബാസ്റ്റ്യന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പാഠമാക്കി മാറ്റങ്ങള്‍ക്കു തയ്യാറാകുവാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തയ്യാറാകണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല,
കോടതി ഉത്തരവ് മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെ
സി പി എം സ്വതന്ത്രനായി മലപ്പുറം താനൂരില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ച വി അബ്ദു റഹിമാന്‍ ജലീലിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗസറ്റ് വിജ്ഞാപനം വന്നപ്പോള്‍ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു
ഒന്നാം പിണറായി മന്ത്രിസഭയില്‍ കെ ടി ജലീല്‍ ആയിരുന്നു ന്യൂനപക്ഷ ക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെല്‍), മഞ്ഞളാംകുഴി അലി, കെ ടി ജലീല്‍ എന്നിവര്‍ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാര്‍.
ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അന്‍പത് ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് കണക്കുകള്‍. ഇതില്‍ തന്നെ മുസ്ലിങ്ങളേക്കാള്‍ എണ്ണത്തില്‍ കുറവ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ തങ്ങള്‍ക്ക് നീതി നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നല്‍കണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയര്‍ന്നിരുന്നു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലിം, 20 ശതമാനം ക്രിസ്ത്യന്‍ ഉള്‍പ്പെടെ ഇതരവിഭാഗങ്ങള്‍ക്കെന്ന നീതിനിഷേധ അനുപാതം തിരുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം സംസ്ഥാനത്ത് ന്യൂനപക്ഷ സംവരണത്തില്‍ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്ന് ആയിരുന്നു ബിജെപി നേതാവായ പി കെ കൃഷ്ണദാസ് ഉന്നയിച്ച ആരോപണം.
കോടതി വിധി ഇങ്ങനെ
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ ജനസംഖ്യാ കണക്ക് ഇതിനു പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയത്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്.
ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് കോടതി നടപടി