കൊല്‍ക്കത്ത: ലൈംഗികാതിക്രമക്കേസില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സംഭവം തന്നെ ഞെട്ടിച്ചുവെന്നും യുവതിയുടെ കണ്ണീര് തന്റെ ഹൃദയം തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. രാജ്ഭവൻ സന്ദർശിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം പാലിക്കുന്നതിനെയും മമത ചോദ്യം ചെയ്തു. പീഡനത്തിരയായ സ്ത്രീയെ അവഗണിച്ച് പ്രധാനമന്ത്രി മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചു. ഗവർണർ ഒരു യുവതിയോട് മോശമായി പെരുമാറി, അവളുടെ കണ്ണുനീർ എന്നെ ഉലച്ചുകളഞ്ഞു. അവൾ രണ്ടുതവണ പീഡിപ്പിക്കപ്പെട്ടു. ആ കുട്ടി കരയുന്നതിന്റെ വീഡിയോകള്‍ ഞാന്‍ കണ്ടിരുന്നു.
സന്ദേശ്ഖാലി പോലെയുള്ള എന്തെങ്കിലും ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, ആദ്യം സ്വയം നോക്കുക.രാവും പകലും ഈ പെൺകുട്ടികളോട് മോശമായി പെരുമാറിയാല്‍ സംസ്ഥാനത്തെ സ്ത്രീകളെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല” മമത പറഞ്ഞു. ആനന്ദബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി പീഡന പരാതി നല്‍കിയതിനു പിന്നാലെയാണ് മമതയുടെ പരാമര്‍ശം. ടിഎംസി വനിതാ വിഭാഗവും ഈ വിഷയത്തിൽ തെരുവിലിറങ്ങിയിരുന്നു. ഒരു രാത്രി മുഴുവന്‍ രാജ്ഭവനില്‍ ചെലവഴിച്ചിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തിനാണെന്നും മമത ചോദിച്ചു.