ഇസ്രായേൽ: സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പർ വൺ ആണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ആ അവകാശ വാദങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം. അയേൺ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവർത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രായേൽ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സർക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.
രാജ്യം ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രായേലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിവസവും പുറത്തുവരുന്നുണ്ട്. നിർണായക വിവരങ്ങൾ ചോരുമെന്ന ഭയത്താൽ രഹസ്യരേഖകൾ പല ഇസ്രായേലി മന്ത്രിമാർക്കും നൽകുന്നില്ലെന്ന പുതിയ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രായേലി പത്രമായ ഇസ്രായേൽ ഹയോം ആണ് ഇക്കാര്യ റിപ്പോർട്ട് ചെയ്യുന്നത്.