പത്തനംതിട്ട : കുവൈറ്റ് തീപിടുത്തത്തിൽ നിരവധി കേരളീയർ അടക്കമുള്ള പ്രവാസി ഇൻഡ്യക്കാർ മരിച്ച സാഹചര്യത്തിലെങ്കിലും ലോക കേരളസഭ മാറ്റിവെയ്ക്കണമെന്ന ശക്തമായ ആവശ്യം നിരസിച്ച് ദുരന്തത്തിൽ മരണം സംഭവിച്ചവരുടെ സംസ്കാരം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് തിരുവനന്തപുരത്ത് അതിന്റെ ഉദ്ഘാടനം നടത്തി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റേയും നടപടി മനുഷ്യത്വരഹിതവും മരിച്ച പ്രവാസികളോടുള്ള അനാദരവും ആണന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സംസ്ഥാന ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ മുടക്കി ഒന്നു മുതൽ മൂന്ന് വരെയുള്ള ലോക കേരള സഭകളും അനുബന്ധമായി നടത്തിയ മേഖലാ സമ്മേളനങ്ങളും മൂലം വിദേശത്തുള്ളവരും മടങ്ങിവന്നവരുമായ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്തതാണെന്നും മുൻ ലോക കേരള സഭകളുടെ തീരുമാനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സർക്കാർ നാലാം ലോക കേരള സഭയുടെ നടത്തിപ്പിന് ഇറങ്ങിത്തിരിച്ചത് പ്രവാസി സമൂഹത്തെ കബളിപ്പിക്കുന്നതിനാണ്. വിദേശ രാജ്യങ്ങളിലെ കേരളക്കാരായ വരേണ്യവർഗ്ഗത്തിന്റെ താല്പര്യ സംരക്ഷണത്തിനാണ് ലോക കേരളസഭാ മാമാങ്കമെന്ന് പ്രവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോവിഡ് മഹാമാരി, സ്വദേശിവൽക്കരണം, ഊർജ്ജിത നിതാഖത്ത് എന്നീ പ്രത്യേക സാഹചര്യങ്ങൾ മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപ്പെട്ട് പതിനായിരക്കണക്കിന് പ്രവാസികൾ നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇവർക്ക് തൊഴിൽ പുന:രധിവാസ പദ്ധതികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കണമെന്ന് എൽ.വി അജയകുമാറും സാമുവൽ കിഴക്കുപുറവും ആവശ്യപ്പെട്ടു.