സീതത്തോട് : മഴ ശക്തമായതോടെ കാട്ടാനകൾ മുമ്പൊന്നും എത്തിയിട്ടില്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നുവരുന്നത് മലയോരമേഖലയിൽ വൻ ഭീഷണിയാകുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നുകല്ലിലെ ജനവാസകേന്ദ്രത്തിലിറങ്ങി കാട്ടാനകൾ നാശംവിതച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഈ പ്രദേശത്ത് മുമ്പൊന്നും കാട്ടാനകളെത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജനങ്ങൾ ധാരാളമായി താമസിക്കുന്ന ഇവിടെ കാട്ടാനകളെത്തിയത് പ്രദേശവാസികളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ മൂന്നുകല്ലിലിറങ്ങിയ കാട്ടാന കിടങ്ങിൽ കാസിം, ചുങ്കത്തറയിൽ ഹനീഫ എന്നിവരുടെ കൃഷികൾ നശിപ്പിച്ചു. പിന്നീട് സീതത്തോട്- ചിറ്റാർ പ്രധാന പാതയിലേക്കിറങ്ങിയ കാട്ടാന പുലർച്ചെ ഈ വഴിയെത്തിയ വാഹനയാത്രക്കാർക്ക് ഭീഷണിയായി. സീതത്തോട്ടിൽനിന്ന് പുലർച്ചെ എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ്പാസഞ്ചറും കാട്ടാനയുടെ മുമ്പിൽ പെടുകയുണ്ടായി.
ഈ വഴിയിലെങ്ങും തന്നെ മുപ്പത് വർഷത്തിനിടെ കാട്ടാന എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ യാതൊരു ഭീഷണിയുമില്ലാതെയാണ് ഈ വഴി വാഹനങ്ങൾ കടന്നുപോകുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകസംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കാട്ടാന ഇവിടെ എത്തിപ്പെട്ടത് സംബന്ധിച്ച് വനപാലകസംഘം പരിശോധിച്ചു. വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘത്തിന്റെയുൾപ്പെടെ സേവനം മലയോരമേഖലയിൽ ലഭ്യമാക്കണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ പറഞ്ഞു. ഗുരുനാഥൻമണ്ണ്, ആനച്ചന്ത, കൊച്ചുകോയിക്കൽ, നീലിപിലാവ്, പഞ്ഞിപ്പാറ, കട്ടച്ചിറ, കോട്ടമൺപാറ തുടങ്ങിയ സ്ഥലങ്ങളിലും ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.