പത്തനംതിട്ട : സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് രൂപീകരിച്ചതും വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്നതുമായ നവോത്ഥാന സംരക്ഷണസമിതിയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകൾ കേരളത്തിൻറെ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണെന്ന് യോഗം വിലയിരുത്തി. വസ്തുതാവിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനകൾ നിരന്തരം നടത്തിയിട്ടും സർക്കാർ ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്നത് അപകടകരമാണ്. ഉദ്യോഗ തൊഴിൽ മേഖലകളിലെയും ഭരണരംഗത്തെയും ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
താൽക്കാലിക നിയമനം എന്ന മറവിൽ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ നടത്തുന്ന നിയമനങ്ങൾ കേരളത്തിൽ നിലനിൽക്കുന്ന സംവരണ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും സംവരണ വ്യവസ്ഥകൾ അട്ടിമറിക്കാനുള്ള ഏതു നീക്കവും സമൂഹം ചെറുത്തു തോൽപ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ. നൗഷാദ് യൂനുസ്, പാങ്ങോട് കമറുദ്ദീൻ മൗലവി,അഡ്വ കുറ്റിയിൽ ഷാനവാസ്, സി എ മൂസാ മൗലവി, അബ്ദുൽസലാം കുമളി,കടയ്ക്കൽ ജുനൈദ് , അഫ്സൽ പത്തനംതിട്ട ,കെ എച്ച് മുഹമ്മദ് മൗലവി, രണ്ടാർക്കര മീരാൻ മൗലവി ,എം എം ജലീൽ പുനലൂർ, അഡ്വ സുൽഫിഖർ ,യൂസഫ് മോളൂട്ടി ,കുളത്തൂപ്പുഴ സലിം, കായംകുളം ജലാലുദീൻ മൗലവി, എ എം ഇർഷാദ് എരുമേലി, കാട്ടാമ്പള്ളി മുഹമ്മദ് മൗലവി,സമദ് വണ്ടിപ്പെരിയാർ, നൗഷാദ് തലക്കോട്, ജാഫർ ഹാജി കുമളി , അബ്ദുൽ റസാഖ് , സാലിഹ് മൗലവി, അബ്ദുൽ റഹീം മൗലവി ളാഹ, എ എം ഹാഷിം , എ യൂസുഫുൽ ഹാദി റാഷിദ് കുലശേഖരപതി, മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു.