തിരുവനന്തപുരം: പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ മൾട്ടി നാഷണൽ കമ്പനിയെ അദാനിഗ്രൂപ്പ് ചുമതലപ്പെടുത്തി. നിലവിൽ ടെർമിനലിന്റെ ശേഷി 32 ലക്ഷം മാത്രമാണ്. വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. അന്താരാഷ്ട്ര ടെർമിനലിന്റെ പ്രവേശന കവാടത്തിന് സമീപത്താവും പുതിയ എയർ ട്രാഫിക് കൺട്രോൾ.വികസിത രാജ്യങ്ങളിലേതുപോലെ റൺവേ പുതുക്കിപ്പണിയും. 15 വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകാത്ത തരത്തിലാണിത്. 3373 മീറ്റർ നീളവും 150 അടിവീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ.
അന്താരാഷ്ട്ര ടെർമിനലിന് മുന്നിലായി 240 മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലും വരുന്നുണ്ട്. യാത്രക്കാർക്കും വിമാനക്കമ്പനി ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ സൗകര്യമാവും.വിമാനസർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുമ്പോൾ യാത്രക്കാരെ താമസിപ്പിക്കാനുമാവും.ആകാശ എയർലൈൻസടക്കം പുതിയ സർവീസുകൾ വരുന്നുണ്ട്. തിങ്കളാഴ്ച മുതൽ എയർഇന്ത്യ ബംഗളുരു സർവീസ് തുടങ്ങുന്നു. ആഭ്യന്തര യാത്രക്കാരാണ് ഇവിടെ കൂടുതൽ.