കുമ്പഴ: നഗരസഭ പ്രസിദ്ധീകരിച്ച കുമ്പഴ സ്കീമുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും വിലയിരുത്താൻ സ്പെഷ്യൽ കമ്മിറ്റി ഇന്ന് സ്കീം പ്രദേശങ്ങൾ സന്ദർശിക്കും. നഗരസഭ ചെയർമാൻ്റെ നേതൃത്വത്തിൽ വൈകുന്നേരം നാലു മണിക്കാണ് സന്ദർശനം. ജില്ലാ നഗരസൂത്രണ വിഭാഗത്തിലെ ജീവനക്കാർക്ക് പുറമേ കുമ്പഴ മേഖലയിലെ ജനപ്രതിനിധികളും സംഘത്തിൽ ഉണ്ടാകും. നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ട് 202 അപേക്ഷകരുടെ ഹിയറിങ് പൂർത്തിയാക്കിയ ശേഷമാണ് സ്ഥല സന്ദർശനം നടത്തുന്നത്. കുമ്പഴ പ്രദേശത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സ്കീം നടപ്പാക്കുന്നത്. പ്രദേശവാസികളുടെ നിർദ്ദേശങ്ങൾ പരമാവധി ഉൾക്കൊള്ളിച്ചുകൊണ്ട് കരട് സ്കീമിൽ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. 2350 ഹെക്ടർ വിസ്തീർണ്ണം വരുന്ന നഗരസഭാ പ്രദേശത്ത് 38 ഹെക്ടർ ഭൂമി മാത്രമാണ് കുമ്പഴ സ്കീമിൽ ഉൾപ്പെടുന്നത്.
കുമ്പഴയെ വാണിജ്യ വിനോദ ഹബ്ബാക്കി മാറ്റുന്നതിന് സ്കീം ഉൾപ്പെടുന്ന പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ വർധിക്കേണ്ടതുണ്ട്. 1984 മുതൽ കുമ്പഴയിൽ സ്കീം നിലവിലുണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡ് കടന്നുപോകുന്ന കുമ്പഴടൗണിൻ്റെ ഭാഗങ്ങളിൽ പഴയ സ്കീമിലെ 30 മീറ്റർ വീതി തുടർന്നും നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. കരട് സ്കീം പ്രസിദ്ധീകരിച്ചു കഴിഞ്ഞതിനാൽ വസ്തുക്കൾ കൈമാറ്റം ചെയ്യാൻ കഴിയില്ല എന്ന തെറ്റിദ്ധാരണയും പ്രചരിപ്പിക്കുന്നുണ്ട്. പഴയ സ്കീമിൽ നിന്ന് വ്യത്യസ്തമായി നിരവധി ഇളവുകളാണ് വിജ്ഞാപനം ചെയ്ത പദ്ധതിയിൽ ഉള്ളത്. കഴിഞ്ഞ 40 വർഷമായി പദ്ധതി പ്രദേശത്ത് വാസഗ്രഹങ്ങൾ അല്ലാതെ 750 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാൻ മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
1500 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്കും 2500 ചതുരശ്ര അടി വരെയുള്ള വിദ്യാഭ്യാസ കെട്ടിടങ്ങൾക്കും 1500 ചതുരശ്ര അടി വരെയുള്ള ആരാധനാലയങ്ങൾക്കും മുഖ്യ നഗരാസൂത്രകൻ്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ പുതുക്കിയ സ്കീമിൽ 2000 ചതുരശ്ര അടി വരെയുള്ള എല്ലാവിധ താമസ ഉപയോഗങ്ങൾക്കും സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങൾക്കും മതപഠനം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നഗരസഭാ സെക്രട്ടറിക്കും അതിനുമുകളിൽ ജില്ലാ നഗരാസൂത്രകനും അനുമതി നൽകാം. കുമ്പഴ നിവാസികൾ നാളിതുവരെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതുക്കിയ സ്കീമിൽ പരിഹാരമാകുന്നത്. സ്ഥലപരിശോധനയ്ക്ക് ശേഷം ചേരുന്ന നഗരസഭ കൗൺസിൽ കുമ്പഴ സ്കീമിന് അന്തിമരൂപം നൽകും. നഗരസഭ കൗൺസിൽ നടപടികൾ നിരീക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുമെന്നും നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.