പത്തനംതിട്ട : തെരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ആരോഗ്യ വകുപ്പിൽ പ്രതികാര നടപടി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജില്ലയുടെ അതിർത്തി പ്രദേശത്തേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗത്തിലും ഒ.പി.യിലും ഡോക്ടർമാരില്ലാതെ വലയുമ്പോഴാണ് നിലവിൽ പ്രവൃത്തിപരിചയമേറെയുള്ള വനിതാ ഡോക്ടറെകൂടി സ്ഥലം മാറ്റിയത്. ഡോക്ടർമാരുൾപ്പെടെ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതരായ എല്ലാ ജീവനക്കാർക്കും കഴിഞ്ഞ ആറുമാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. സമരപരിപാടികൾ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ നേതാവിൻ്റെ അറിയിപ്പ് വന്നത്. ജീവനക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത യൂണിയനു വേണ്ടി ഇനിയും പിരിവു നൽകാൻ പലരും വിസമ്മതം പ്രകടിപ്പിച്ചു. മുമ്പ് മെമ്പർഷിപ്പ് ഫീസ് ഉൾപ്പെടെ പണം പിരിക്കുന്നതിനൊന്നും യൂണിയൻ നേതാവ് രസീത് കൊടുക്കാറില്ല. തെരഞ്ഞെടുപ്പു ഫണ്ട് കൊടുത്തവർക്കും രസീത് കിട്ടാതെ വന്നപ്പോൾ വനിതാ ഡോക്ടർ ഉൾപ്പെടെ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ജീവനക്കാരുടെ സംരക്ഷണത്തിനെന്ന് പറഞ്ഞാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ എൻ.എച്ച്.എം ജീവനക്കാരെയും ഉൾപ്പെടുത്തി സംഘടന രൂപീകരിച്ചത്. ഇതിൻ്റെ തലപ്പത്തുള്ളത് ഭരണകക്ഷി അനുഭാവിയായ ജീവനക്കാരനാണ്. പാർട്ടിയിലുള്ള സ്വാധീനവും യൂണിയൻ്റെ പേരും പറഞ്ഞ് ഇയാൾ സ്വന്തം ജോലി പോലും കൃത്യമായി ചെയ്യാറില്ല. ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള സംഘടനയുടെ പ്രവർത്തനരീതിയിൽ അംഗങ്ങളും നിരാശരാണ്. യൂണിയൻ നേതാവിൻ്റെ ഇച്ഛയ്ക്കനുസരിച്ച് നിന്നില്ലെങ്കിൽ സ്ഥലംമാറ്റവും പിരിച്ചുവിടലും ഉറപ്പാണത്രെ.