ഡൽഹി: ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവർഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തി സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. ജനവിശ്വാസം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള തിരുത്തൽ പ്രക്രിയക്കാണ് സി.പി.എം. നീക്കം. 2019-ലെ സമാനമായ നീക്കം ഇത്തവണയുമുണ്ടാകും. പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കി കേരളത്തിൽ നീങ്ങണമെന്ന് മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം നിർദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗം അംഗീകരിച്ചു.
ചർച്ചകൾക്ക് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി മറുപടി നൽകി. തൊഴിലാളിവർഗത്തെ ചേർത്തുപിടിച്ചുള്ള പാർട്ടിയുടെ വർഗപരമായ സമീപനത്തിൽനിന്ന് വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. കേരളത്തിൽ ഈ അകൽച്ച ബി.ജെ.പി.യുടെ വളർച്ചയ്ക്ക് വളമാകുന്നുവെന്നാണ് വിലയിരുത്തൽ. ബി.ജെ.പി.യുടെ വളർച്ചയ്ക്ക് തടയിടാനുള്ള നേതൃപരമായ ഇടപെടലുകൾ ഉണ്ടാകണം. പാർട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാർജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.