തിരുവനന്തപുരം: ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കും. റഷ്യയിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് 180 പൗരന്മാരെ അയക്കുന്നത്. ക്വാറന്‍റൈൻ കാലാവധി കഴിഞ്ഞ് രോഗ ബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സർട്ടിഫിക്കറ്റുളളവർക്കാണ് യാത്രയ്ക്ക് അനുമതി. ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെടുന്നത്. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം റഷ്യയിൽ നിന്നുളള പ്രത്യേക വിമാന സർവ്വീസുകളടക്കം നിർത്തിവെച്ചതിനാൽ മുടങ്ങിയിരുന്നു.
അതേസമയം ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകി. ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്ലൈ ദുബായി മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്ലൈ ദുബായി തീരുമാനം മരവിപ്പിച്ചു. ഇതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പ്രവാസി മലയാളികള്‍ പ്രയാസത്തിലായി.