ഇടുക്കി : പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉടൻ ഭൂമി പതിച്ച് നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്. പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബത്തിന് ഒരേക്കർ ഭൂമി പതിച്ച് നൽകണമെന്നാണ് ആവശ്യം.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ ടാറ്റയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. എന്നാൽ ലയങ്ങൾക്ക് പകരം നിർമ്മിക്കുന്ന വീടുകൾ പ്ലാന്‍റേഷന്‍റെ ഭൂമിയിലാകരുതെന്ന നിലപാടിലാണ് തോട്ടം തൊഴിലാളികൾ.
പ്ലാന്‍റേഷൻ ഭൂമിയിൽ നിർമ്മിച്ചാൽ കണ്ണൻദേവൻ കമ്പനിയ്ക്കായിരിക്കും വീടുകളുടെ ഉടമസ്ഥാവകാശം. കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ ലയങ്ങൾ പോലെ തന്നെ വീടും ഒഴിഞ്ഞ് കൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിൽ പ്ലാന്‍റേഷൻ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി സർക്കാർ പിടിച്ചെടുത്ത് തോട്ടം തൊഴിലാളികൾക്ക് പതിച്ച് നൽകണം.
പൊമ്പിളൈ ഒരുമൈ വിവിധ സംഘങ്ങളായി പിരിഞ്ഞതോടെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനയ്ക്ക് കീഴിലാണ് ഗോമതി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തോട്ടം തൊഴിലാളികൾക്കൊപ്പം ദളിത്_ആദിവാസി സംഘടനങ്ങൾ, സ്ത്രീ കൂട്ടായ്മകൾ എന്നിവരെയും ഒപ്പം നിർത്തി സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.