കടമ്പനാട് : കുരുന്നുകള്‍ക്ക് ബാറ്റ് മിന്റന്‍ കോര്‍ട്ട് നിര്‍മ്മിച്ച് ശ്രദ്ധേയമാകുകയാണ് കടമ്പനാട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പാണ്ടിമലപ്പുറം ഗവന്മേന്റ് വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടുത്തെ വിധ്യാര്‍ധികള്‍. കൂടാതെ പി.റ്റി.എ യുടെ ചുമതലയില്‍ എല്‍ കെ ജി , യു കെ ജി കുട്ടികളും ഇവിടെ പഠിക്കുന്നു. കടമ്പനാട് പഞ്ചായത്തിലെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് വളരെ കുറച്ച് സ്ഥലം മാത്രമേ ഈ സ്കൂളിന്റേതായുള്ളൂ. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള സ്ഥലമാണ് കളിസ്ഥലമായി കുട്ടികള്‍ ഉപയോഗിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ വിട്രി ഫൈഡ് ടൈല്‍സ് പാകിയ ബാറ്റ്മിന്റൺ കോർട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്ന വ്യാജേന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ലക്ഷങ്ങള്‍ ചിലവഴിച്ച് മുതിര്‍ന്നവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഏകദേശം 50 അടി വീതിയിലും 100 അടി നീളത്തിലും സ്കൂള്‍ മുറ്റത്തിന്റെ 90% ഉം ആഴത്തിലുള്ള കോണ്‍ക്രീറ്റ് സ്ട്രക്ച്ചര്‍ നിര്‍മ്മിച്ച് ടൈലുകള്‍ പാകി ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുകയാണ്. ചുറ്റുമതില്‍ കെട്ടി ഗേറ്റിട്ടു സംരക്ഷിച്ചിരുന്ന വിദ്യാലയത്തില്‍ കോര്‍ട്ടിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനായി മതില്‍ പൊളിച്ച് പുതിയതായി പ്രവേശന കവാടവും നിര്‍മ്മിച്ചിരിക്കുന്നു.
കൊച്ചു കുട്ടികൾക്ക് പഠിക്കാൻ പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന സങ്കൽപ്പത്തെത്തന്നെ പാടെ തകർക്കുന്ന രീതിയില്‍ സ്കൂളിന്റെ ജൈവ വൈവിദ്ധ്യത്തെ നശിപ്പിച്ചുകൊണ്ട് മുറ്റം മുഴുവൻ ആഴത്തില്‍ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ചിരിക്കുന്നത്. ജൈവവൈവിധ്യത്തിന് പ്രാധാന്യം കൊടുക്കുന്ന സ്കൂൾ അന്തരീക്ഷം എന്ന ആശയം ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നു. കുട്ടികൾക്ക് മണ്ണുമായുള്ള ബന്ധം പാടെ നിഷേധിക്കുന്ന രീതിയിലാണ് പ്രവൃത്തികൾ. ഭൂമിയുടെ ഘടനയിൽത്തന്നെ വലിയ മാറ്റമാണ് ഇവിടെ വരുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി അന്തരീക്ഷ താപം വർദ്ധിക്കുകയും ഇളം കുരുന്നുകളുടെ ശരീരത്തേയും മനസ്സിനേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇ സ്കൂളിന് ബാറ്റ്മിന്റൺ കോർട്ട് അനിവാര്യമായ ഒന്നല്ല. ശുദ്ധവായുവും ശുദ്ധമായ പരിസരവും അന്തരീക്ഷവുമാണ് കുരുന്നുകൾക്ക് വേണ്ടത്. ടൈല്‍ പതിച്ചിരിക്കുന്നതിനാല്‍ പ്രത്യേകിച്ച് മഴ സമയത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ തെന്നി തലയടിച്ച് വീണ് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും.
കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ഗണിത ലാബ്, ലൈബ്രറി, ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാൻ സൗകര്യമുള്ള ഹാൾ, കുട്ടികളുടെ മാനസിക ഉല്ലാസങ്ങള്‍ക്കാവശ്യമായ പാര്‍ക്കും കളി ഉപകരണങ്ങളും എന്നിവയൊക്കെയാണ് സജ്ജമാക്കേണ്ടതെന്നിരിക്കെ ഒരു കുട്ടിക്കു പോലും ഉപയോഗപ്രദമല്ലാത്ത വിധത്തിൽ ബാറ്റ്മിൻറൺ കോർട്ട് പണിതതിനു പിന്നിലെ ഉദ്ദേശ്യം തികച്ചും സ്വാര്‍ത്ഥതാല്‍പര്യവും അഴിമതിക്കുള്ള മറയുമാണെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു.
ബാറ്റ്മിന്റൺ കോർട്ട് നിര്‍മ്മാണത്തിന് സ്കൂള്‍ പി.റ്റി.എ കൂടി തീരുമാനിക്കുകയോ ഇക്കാര്യം ഹെഡ് മാസ്റ്റര്‍ വിദ്യാഭ്യാസ വകുപ്പിനെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. ഹെഡ് മാസ്റ്ററുടെ മൌനാനുവാദത്തോടെയാണ് പണി നടത്തിയതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പലപ്രാവശ്യം ഹെഡ് മാസ്റ്ററോഡ് പറഞ്ഞിരുന്നെങ്കിലും അതൊന്നും സാരമില്ലെന്നാണ് ഇവര്‍ നല്‍കിയ മറുപടിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അടൂര്‍ ഓഫീസില്‍ പരാതി പറഞ്ഞപ്പോഴും ഇത്തരം ഒരു നിര്‍മ്മാണത്തിന് അനുമതി കൊടുത്തിട്ടില്ലെന്നാണ് എ.ഇ.ഓ പറയുന്നത്. അനധികൃത നിര്‍മ്മാണം സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും രേഖാമൂലം പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും ഇവര്‍ പറയുന്നു. ഇത്തരം നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരും പരാതി നല്‍കാതെതന്നെ ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുവാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരും സ്കൂള്‍ അധികൃതരും ഈ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു.
ബാറ്റ്മിന്റൺ കോർട്ടിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്തീകരിച്ചിരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ ഓടിനടക്കുന്ന മുറ്റത്ത് വിട്രിഫൈഡ് ടൈല്‍സ് ഇട്ട് മനോഹരമാക്കിയിരിക്കുന്നു. ബാറ്റ്മിന്റൺ കോര്‍ട്ടിന്റെ മധ്യത്തില്‍ തൂണ് സ്ഥാപിച്ച് നെറ്റ് കെട്ടാന്‍ കുഴിയും നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ചാറ്റല്‍ മഴ പെയ്താല്‍പോലും കുട്ടികള്‍ തെന്നിവീണ് ഏറെ ഗുരുതര പരിക്കുകള്‍ക്ക് കാരണമാകും.
സ്കൂളില്‍ നിര്‍മ്മിച്ചിരിക്കുന്നത് ബാറ്റ്മിന്റൺ കോർട്ട് ആണെന്നും നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും അടൂര്‍ എ.ഇ.ഓ വിജയലക്ഷ്മിയും തുറന്നു സമ്മതിക്കുന്നു. വിട്രിഫൈഡ് ടൈല്‍സ് ഇട്ട ഭാഗത്ത് കുട്ടികള്‍ തെന്നിവീണ് അപകടം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. എന്നിരുന്നാലും ഈ നിര്‍മ്മാണത്തെ വെള്ളപൂശുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. സ്കൂള്‍ പ്രധാനാധ്യാപിക പറയുന്നത് തനിക്കൊന്നും അറിയില്ലെന്നും വാര്‍ഡ് മെമ്പര്‍ അനൂപ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്തതെന്നുമാണ്.