ന്യൂഡൽഹി :സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാന സര്‍വീസുകളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നുമായിട്ടില്ല. സൗദി ഇന്ത്യന്‍ എംബസിയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സര്‍വീസ് ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയുള്ള തിയ്യതികളില്‍ നൂറ്റിയൊന്ന് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് അമ്പത് സര്‍വീസുകള്‍ ഉണ്ടാകും. ദമ്മാമില്‍ നിന്നും 31ഉം, റിയാദില്‍ നിന്ന് 11 ഉം, ജിദ്ദയില്‍ നിന്ന് എട്ടും സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ ഓഫീസുകളെ ബന്ധപ്പെടാവുന്നതാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമായിരിക്കും. ഇതിനിടെ ഇന്ത്യ സൗദി എയര്‍ ബബിള്‍ കരാര്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് സൗകര്യമൊരുക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണിപ്പോള്‍. അനുകൂല തീരുമാനം ഉടന്‍ പ്രതീക്ഷിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സൗദി യാത്രാ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുള്‍പ്പെടുന്ന കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സര്‍വീസ് ഇതുവരെ ആരംഭിച്ചിട്ടില്ല.