കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി പൂർത്തിയാക്കി ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും. പകൽ മൂന്നിന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലാണ് ഹാജരാക്കുക. കാസർകോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകുവോളം നീണ്ടു.
സ്ഥാപനങ്ങളുടെ ആസ്‌തി വിവരങ്ങളാണ് എഎസ്‌പി വി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദിച്ചറിഞ്ഞത്. നിക്ഷേപകർക്ക് അമിത ലാഭവിഹിതം നൽകിയതാണ് ജ്വല്ലറിത്തകർച്ചക്ക് കാരണമായതെന്ന് ഖമറുദ്ദീൻ പറഞ്ഞു.
ഒളിവില്‍ പോയ കൂട്ടുപ്രതികളായ മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങൾ, മകനും മാനേജരുമായ ഹിഷാം, ജനറൽ മാനേജർ സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി.
പൂക്കോയ തങ്ങൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. 122 കേസുകളില്‍ 77 എണ്ണം പ്രത്യേകസംഘത്തിന് കൈമാറി. ഇതില്‍ മൂന്ന് കേസിലാണ് ഖമറുദ്ദീന്റെ അറസ്റ്റ്. മറ്റു ചില കേസുകളില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെയാണ് പൂക്കോയ തങ്ങളും ജനറൽ മാനേജർ സൈനുൽ ആബിദിനും ഒളിവിൽ പോയത്. ചന്തേര പോലീസ് പടന്ന, ചന്തേര, നീലേശ്വരം എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ തെരച്ചിൽ നടത്തി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. ഇവര്‍ ശനിയാഴ്ച പകൽ മൂന്നുവരെ കാഞ്ഞങ്ങാട് പരിധിയിലുണ്ടായിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ചികിത്സയ്ക്കെന്ന പേരിലാണ് പൂക്കോയ തങ്ങള്‍ ശനിയാഴ്ച മകനൊപ്പം വീട്ടിൽനിന്നിറങ്ങിയത്. പൂക്കോയ തങ്ങളെ പഴിചാരി രക്ഷപ്പെടാൻ ഖമറുദ്ദീൻ ശ്രമിച്ചിരുന്നു. പൂക്കോയ തങ്ങൾ പിടിയിലായാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.