തിരുവനന്തപുരം : കഴിഞ്ഞ ഓണക്കാലത്ത് നൂറുദിന കര്‍മ പരിപാടി പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ഈ ക്രിസ്മസ് കാലത്ത് അതേ തന്ത്രവുമായി വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്തെ നൂറുദിന പരിപാടികളില്‍ മിക്കവയും ഇനിയും നടപ്പാക്കിയിട്ടില്ല. അരലക്ഷം പേര്‍ക്ക് തൊഴില്‍, അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്, കയര്‍ മേഖലയില്‍ ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ തുറക്കും, രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും, ഒന്നരലക്ഷം കുടിവെള്ള കണക്‌ഷനുകള്‍ നല്‍കും തുടങ്ങിയ മോഹന വാഗ്ദാനങ്ങളാണ് പഴയ നൂറുദിന കര്‍മ പരിപാടിയില്‍ പറഞ്ഞത്.
അന്ന് പ്രഖ്യാപിച്ച നൂറുദിന പദ്ധതികളെല്ലാം നടപ്പാക്കികഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷേ അത് എവിടെ നടപ്പാക്കിയെന്ന് മാത്രം ആര്‍ക്കും അറിയില്ല. വീണ്ടും 50000 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആരെ കബളിപ്പിക്കാനാണ്? റാങ്ക് ലിസ്‌റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിക്കാതെ പിഎസ്‌സിയുടെ ലിസ്റ്റുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ ശേഷം പിന്‍വാതില്‍ വഴി ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റിയ സര്‍ക്കാരാണിത്.
കഴിഞ്ഞ ബജറ്റുകളിലും നടപ്പാക്കാത്ത പദ്ധതികളുടെ ഘോഷയാത്രയായിരുന്നു. വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സര്‍ക്കാരിന്റെ ശൈലി. 2000 കോടിയുടെ തീരദേശ പാക്കേജ്, 5000 കോടിയുടെ ഇടുക്കി പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 1000 കോടിയുടെ കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം കഴിഞ്ഞ ബജറ്റുകളില്‍ നടത്തിയതാണ്. അവ ഒന്നും നടപ്പാക്കിയിട്ടില്ല– ചെന്നിത്തല പറഞ്ഞു.