കാസർകോട് : അടിക്കടിയുള്ള ഇന്ധനവില വർധനയിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ നികുതിയുടെ 42 ശതമാനവും സംസ്ഥാന സർക്കാരുകൾക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതിൽ കുറച്ചു വേണ്ടെന്ന് വെയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരികയാണ്. എന്താ കേരളം മിണ്ടാത്തത്. ഡോക്ടറോട് ചോദിക്ക്. സാമ്പത്തിക വിദഗ്ധനോട്. 17 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ കേന്ദ്രനികുതി. അതിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് തിരിച്ചു കൊടുക്കുന്നു. 14ഉം 15ഉം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വർധിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത് എന്ന് നിങ്ങൾ കൂട്ടിനോക്ക്. മനസ്സാക്ഷിയുണ്ട് എങ്കിൽ പിണറായി വിജയൻ പത്തു രൂപ നികുതി കുറയ്ക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.
സബ്‌സിഡി പാചകവാതകത്തിന്റെ നികുതി വർധിപ്പിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളിലാണ് വർധനയുണ്ടായിട്ടുള്ളത്. അതിലെല്ലാം സംസ്ഥാനങ്ങൾക്ക് നികുതി ഓഹരി കൊടുക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.