തിരുവനന്തപുരം : പി.സി ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്നും പൂഞ്ഞാര്‍ എം.എല്‍.എ ആയത് ആരുടെയൊക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ലെന്നും റിജില്‍ മാക്കുറ്റി തുറന്നടിച്ചു.
ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിൽ നിന്നും ഷാൾ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു. പി.സി ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ചയാളാണെന്നും അയാളുടെ ഷാൾ സ്വീകരിക്കുന്നത് തന്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന ഒരാളോടും കോംപ്രമൈസ് ചെയ്യാൻ മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.എമ്മിനോടും തൻ്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങൾ നോക്കിയല്ല താൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ ഒരിക്കലും വെള്ളം ചേർക്കില്ലെന്നും റിജില്‍ മാക്കുറ്റി വിശദീകരിച്ചു.