കോഴിക്കോട്: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണത്തില്‍ അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാർ സ്വാധീനിക്കരുതെന്നും ഫലം പ്രദമായ അന്വേഷണം വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി. കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമാനമായ സാഹചര്യത്തില്‍ നേരത്തെയും രണങ്ങള്‍ നടന്നിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പോലും അന്ന് ഉണ്ടായിരുന്നു. പുതിയ അന്വേഷണ സംഘത്തിന്‍റെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെയാണ് പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം.
ഐജി ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമന്‍ കേസ് അന്വേഷിക്കും. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ഇസ്മായിൽ സിപിഎം ചായ്‍വുള്ള ആളാണെന്ന ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയത്.