ബെംഗളൂരു : ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ശ്വാസംമുട്ടി മരണങ്ങളേറിയിട്ടും ഇരുട്ടിൽതപ്പി കർണാടക സർക്കാർ. സമാന മരണങ്ങൾ ആവർത്തിക്കുമ്പോൾ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന നിലപാടിലാണ് സർക്കാർ. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചാമരാജ്നഗറിലെ 24 മരണങ്ങൾക്കു പുറമേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7 സമാന മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച കലബുറഗി ഖ്വാജ ബണ്ഡ നവാസ് ആശുപത്രിയിൽ 3 പേരും 27ന് കോലാർ എസ്എൻആർ ജില്ലാ ആശുപത്രിയിൽ 4 പേരുമാണ് ശ്വാസംമുട്ടി മരിച്ചത്.
ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പകുതി മരണങ്ങളും ഓക്സിജൻ ക്ഷാമം കാരണമല്ലെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ജില്ലാ അധികൃതർ. കോവിഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചവരിലേറെയുമെന്ന് അവർ വാദിക്കുന്നു. എന്നാൽ ശ്വാസംമുട്ടി പിടയുന്ന സാഹചര്യത്തിലും ഇവരെ രക്ഷിക്കാൻ വേണ്ട ഒരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ദുരന്തകാരണം അന്വേഷിച്ച് 3 ദിവസത്തിനകം റിപ്പോർട്ട് നൽകാനായി ഐഎഎസ് ഉദ്യോഗസ്ഥനായ ശിവയോഗി കലസദിനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
ചാമരാജ്നഗർ സംഭവത്തിൽ മൈസൂരുവിൽനിന്ന് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യാൻ കരാറുകാർ വൈകിയതാണ് ദുരന്തത്തിനു പിന്നിലെന്ന് ആശുപത്രി ഡയറക്ടർ ഡോ.ഡി.എം.സജീവ് പറഞ്ഞു. ഇന്നലെ പുലർച്ചെയോടെ 50 സിലിണ്ടറുകൾ മൈസൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എത്തിച്ചപ്പോഴേക്കും മരണങ്ങൾ സംഭവിച്ചിരുന്നു. 350 സിലിണ്ടർ ഓക്സിജനാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ വേണ്ടത്. ഇത്രയധികം സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലേത്. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നുള്ള ദ്രവ ഓക്സിജൻ മൈസൂരുവിലെത്തിച്ചാണ് സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികൾക്കു വിതരണം ചെയ്യുന്നത്.