ന്യൂഡൽഹി : കോവിഡ് ബാധിതരിലെ പുതിയ ആശങ്കയായ ബ്ലാക്ക് ഫംഗസ് (മ്യൂകർ മൈകോസിസ്) പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് എവിടെ ഫംഗസ് ബാധ സ്ഥിരീകരിച്ചാലും ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന വ്യവസ്ഥയും നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനും തെലങ്കാനയും നേരത്തേ തന്നെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
നേത്രരോഗ വിദഗ്ധൻ, ഇഎൻടി സ്പെഷലിസ്റ്റ്, ജനറൽ സർജൻ, ന്യൂറോ സർജൻ, ഡെന്റൽ മാക്സിലോഫേഷ്യൽ സർജൻ എന്നിവരുടെ കൂട്ടായ പരിശ്രമം ബ്ലാക്ക് ഫംഗസ് ചികിത്സയിൽ വേണമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി നിർദേശിച്ചു. ആന്റിഫംഗൽ മരുന്നായ ആംഫോടെറിസിൻ ബിയുടെ പ്രാധാന്യവും കത്തിൽ വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ് ബാധിതരെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാർഗരേഖകൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളജുകളും പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇതിനിടെ ബ്ലാക്ക് ഫംഗസ് രാജ്യത്തു കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു. ബംഗാളിൽ 4 പേരിൽ രോഗം കണ്ടെത്തിയതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ഗുജറാത്തിൽ 500ൽ പരം കേസുകളാണു റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 9 കേസുകളും. ഇതിനോടകം രണ്ടായിരത്തിനടുത്ത് കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 90 കേസുകൾ. ബ്ലാക്ക് ഫംഗസിനെ ലളിതമായി കാണരുതെന്ന മുന്നറിയിപ്പും സംസ്ഥാന സർക്കാർ നൽകി. കേസുകൾ കാര്യമായി വർധിക്കുന്നതിനിടെ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.