വാഴ്സോ (പോളണ്ട്) : അഞ്ചു വർഷത്തെ കിരീടദാരിദ്ര്യത്തിന് അറുതി വരുത്താനുള്ള ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് സ്പാനിഷ് ക്ലബ് വിയ്യാ റയലിന്റെ ‘ചെക്ക്’! ആദ്യം എക്സ്ട്രാ ടൈമിലേക്കും പിന്നീട് ‘നീണ്ടു നീണ്ടു പോയ’ പെനൽറ്റി ഷൂട്ടൗട്ടിലേക്കും എത്തിയ മത്സരത്തിൽ ഗോൾകീപ്പർ ഡേവിഡ് ഗിയ ദുരന്തനായകനായതോടെയാണ് യുണൈറ്റഡ് കിരീടം കൈവിട്ടത്. ഷൂട്ടൗട്ടിൽ ഒരു കിക്കു പോലും തടയാനാകാതെ പോയ ഡേവിഡ് ഗിയ യുണൈറ്റഡിനായി എടുത്ത 11–ാമത്തെ കിക്ക് വിയ്യാ റയൽ ഗോൾകീപ്പർ ജെറോണിമോ റുള്ളി തടയുകയും ചെയ്തു. ഇതോടെ ഷൂട്ടൗട്ടിൽ 11–10ന്റെ വിജയവുമായി വിയ്യാ റയലിന് കിരീടം!
യുവേഫയുടെ ഏതൊരു ചാംപ്യൻഷിപ്പിലെയും ഫൈനലുകളിൽ ചരിത്രത്തിലെ ഏറ്റവും നീണ്ട പെനൽറ്റി ഷൂട്ടൗട്ടിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. വിയ്യാ റയലിന്റെ 98 വർഷത്തെ ചരിത്രത്തിൽ ആദ്യ മേജർ കിരീടമാണിതെന്ന പ്രത്യേകതയുമുണ്ട്. 2008–09ൽ ഷാക്തർ ഡോണെട്സ്കിനു ശേഷം ഒരു പ്രധാന യൂറോപ്യൻ ഫൈനലിൽ ആദ്യമായെത്തി കിരീടവുമായി മടങ്ങുന്ന ആദ്യ ടീമാണ് വിയ്യാ റയൽ.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ട് വരെ നീണ്ടു പോയത്. ഷൂട്ടൗട്ടിൽ ഇരു ടീമുകളും ‘മത്സരിച്ച്’ ലക്ഷ്യം കണ്ടതോടെ വിജയികളെ കണ്ടെത്താനായത് 11–ാമത്തെ കിക്കിൽ! ഇരു ഭാഗത്തുമായി ഷൂട്ടൗട്ടിൽ അണിനിരന്ന 10 താരങ്ങളും ലക്ഷ്യം കണ്ടതോടെ പോരാട്ടം ഗോൾകീപ്പർമാർ തമ്മിലായി. വിയ്യാ റയലിനായി 11–ാമത്തെ കിക്കെടുത്ത ഗോൾകീപ്പർ ജെറോണിമോ റുള്ളി ഡേവിഡ് ഗിയയെ കബളിപ്പിച്ച് ലക്ഷ്യം കണ്ടു. പിന്നാലെ ഗിയയുടെ ഷോട്ട് തടുത്തിട്ട് അദ്ദേഹം ടീമിന്റെ വിജയനായകനായി.
ഫൈനലിനൊത്ത ആവേശത്തിലേക്ക് ഉയരാതെ പോയ മത്സരത്തിൽ ജെറാർഡ് മൊറേനോയുടെ ഗോളിലൂടെ വിയ്യാ റയല്‍ 29–ാം മിനിറ്റിൽ ലീഡു നേടിയതാണ്. ഇരു ടീമുകളുടെയും തണുപ്പൻ പ്രകടനത്തിനിടെയാണ് മൊറേനോയിലൂടെ വിയ്യാ റയൽ ലീഡെടുത്തത്. രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റ് പിന്നിടുമ്പോഴേയ്ക്കും എഡിസൻ കവാനിയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. വിജയഗോളിനായുള്ള ശ്രമങ്ങളെല്ലാം പാളിയതോടെ ഷൂട്ടൗട്ടിനു വേണ്ടി മാത്രമായി സോൾഷ്യർ യുവാൻ മാട്ടയേയും അലക്സ് ടെല്ലസിനെയും കളത്തിലിറക്കി. അതേസമയം ഇതിനു മുൻപു നേരിട്ട 21 പെനൽറ്റികളിൽ ഒന്നുപോലും സേവു ചെയ്യാത്ത ഡേവിഡ് ഗിയയുമായി ഷൂട്ടൗട്ട് നേരിടാനുള്ള സോൾഷ്യറുടെ നീക്കം പിഴയ്ക്കുകയും ചെയ്തു.
നേരത്തെ സെമിയിൽ എഎസ് റോമയെ ഗോൾമഴയിൽ (8–5) മുക്കിയതിന്റെ ആവേശത്തിലെത്തിയ ഒലെ ഗുണ്ണർ സോൾഷ്യറുടെ ശിഷ്യർക്ക് അതേ ആധിപത്യം കലാശപ്പോരിൽ തുടരാനായില്ല. പ്രിമിയർ ലീഗിലെ അവസാന മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം കൊടുത്ത് ഒന്നാംനിരയ്ക്കു വിശ്രമം അനുവദിച്ച സോൾഷ്യർക്ക് വിയ്യാ റയലിനെതിരെ ഏറെ മോഹിച്ച വിജയത്തിലേക്ക് ടീമിനെ നയിക്കാനായില്ല.
മറുവശത്ത് ആർസനലിൽനിന്നു ലാ ലിഗയിലേക്കു വിമാനം കയറിയ പരിശീലകൻ ഉനായ് എമെറി അതേ പീരങ്കിപ്പടയെ സെമിയിൽ മുട്ടികുത്തിച്ചാണു വിയ്യാറയലിനായി ഫൈനൽ ടിക്കറ്റെടുത്തത്. സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ റയൽ മഡ്രിഡിനോടു തോറ്റത് വിയ്യാ റയൽ താരങ്ങളുടെ മനക്കരുത്ത് കുറച്ചില്ല. 2019ൽ ആർസനലിനൊപ്പം യൂറോപ്പ ഫൈനൽ തോറ്റ എമെറിക്ക് ഈ കിരീടം ഐതിഹാസികമായ തിരിച്ചുവരവു കൂടിയാണ്. യുവേഫ കപ്പും യൂറോപ്പാ ലീഗുമായി നാലാം കിരീടമാണ് എമെറിയുടേത്. ഇതും റെക്കോർഡാണ്.