കുമളി : വിശാഖപട്ടണത്തു മരിച്ച അമ്പലപ്പുഴ സ്വദേശിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസിലെ ജീവനക്കാർ പാലക്കാട് ചെക്പോസ്റ്റിൽ പോലീസുകാർക്ക് 2000 രൂപ കൈക്കൂലി കൊടുത്തെന്ന പേരിൽ വാഹനവാടകയ്ക്കു പുറമേ ഈ തുക കൂടി വാങ്ങിയത് വിവാദമായി.
ഡിജിപിയുടെ നിർദേശപ്രകാരം ആംബുലൻസ് ജീവനക്കാരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കൂടുതൽ പണം കിട്ടാൻ തങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഇവർ സമ്മതിച്ചു. പോലീസുകാർ കൈക്കൂലി വാങ്ങിയെന്ന ആംബുലൻസ് ജീവനക്കാരുടെ മൊഴി മരിച്ചയാളുടെ ബന്ധുവായ ഒരു എസ്ഐയാണ് ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.
അന്വേഷണത്തിന്റെ ഭാഗമായി മടക്കയാത്രയിൽ പാലക്കാട് എസ്പി ഓഫിസിൽ ഹാജരാകാൻ ആംബുലൻസ് ഡ്രൈവറോടും നിർദേശിച്ചു. എന്നാൽ പാലക്കാട് വഴി പോകുന്നതിന് പകരം കുമളി വഴി ആംബുലൻസ് അതിർത്തി കടന്നു. വാഹനം അതിർത്തി കടന്ന ശേഷമാണ് കുമളി പോലീസിന് ഈ വാഹനം പിടികൂടാനുള്ള നിർദേശം ലഭിച്ചത്. കുമളി പോലീസ് ഉടൻ തന്നെ തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ട് ലോവർ ക്യാംപിൽ വെച്ച് വാഹനം പിടികൂടി. ഡ്രൈവർ നരസിംഹമൂർത്തി, ക്ലീനർ രാമു എന്നിവരെ ചോദ്യം ചെയ്തതോടെയാണ് കള്ളം പറഞ്ഞ് മരിച്ചയാളുകളുടെ ബന്ധുക്കളെ കബളിപ്പിച്ച് കൂടുതൽ പണം വാങ്ങിയെന്ന കാര്യം വ്യക്തമായത്. തുടർന്ന് പോലീസ് അകമ്പടിയോടെ അവരെ അമ്പലപ്പുഴയ്ക്കു തിരിച്ചയച്ചു.
മതിയായ രേഖകളില്ലാതെ മൃതദേഹവുമായി എത്തിയ ആംബുലൻസ് പാലക്കാട് ചെക്പോസ്റ്റിൽ പോലീസുകാർ തടഞ്ഞിരുന്നു. ഉടൻ ആംബുലൻസ് ഡ്രൈവർ മരിച്ചയാളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചയാളുടെ ബന്ധുവായ എസ്ഐ ഉടൻ പാലക്കാട് പോലീസുമായി ബന്ധപ്പെടുകയും ആംബുലൻസ് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് വിട്ടയയ്ക്കാൻ പോലീസുകാർ തങ്ങളിൽ നിന്ന് 2000 രൂപ വാങ്ങിയെന്ന് ഡ്രൈവർ പറഞ്ഞതോടെയാണ് എസ്ഐ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പാലക്കാട് എസ്പി ഓഫിസിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും ആംബുലൻസ് ജീവനക്കാരെ കാണാതെ വന്നതോടെ ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമളി വഴിയാണ് ഇവർ മടങ്ങുന്നതെന്ന് പോലീസ് കണ്ടെത്തിയത്. ഇവരെ യഥാസമയം പിടികൂടാൻ കഴിഞ്ഞതു കൊണ്ട് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 5 പോലീസുകാരാണ് വകുപ്പുതല നടപടികളിൽ നിന്ന് രക്ഷപെട്ടത്.