തിരുവനന്തപുരം : സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും മഞ്ചേശ്വരത്ത് അപര സ്ഥാനാർത്ഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഗവർണറെ കണ്ടത്.
ബിജെപിയെ നശിപ്പിക്കാൻ സർക്കാർ ഹീനമായ പ്രവർത്തികൾ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. കള്ളക്കേസ് ചമച്ച് നേതാക്കളെ ജയിലാക്കാൻ ശ്രമിക്കുകയാണ്. കൊടകര കേസിൽ പോലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയിൽ നടന്നത് കവർച്ചയാണ്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നെ നേതാക്കളെ കുരുക്കാനാണ് പുതിയ ടീം ഉണ്ടാക്കിയത്. അതിലെ എല്ലാ ഉദ്യോഗസ്ഥരും സിപിഎം അനുകൂലികളാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.
ധർമ്മരാജൻ പണത്തിന്റെ ഉറവിടം കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവർണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിർദ്ദേശപത്രിക പിൻവലിച്ചത്. റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ പറഞ്ഞ കാര്യമാണ്. ഇപ്പോൾ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാൻ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്. പാർട്ടിയുടെ കോർ കമ്മിറ്റി പോലും ചേരാൻ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിക്കുന്നു. എന്തുകൊണ്ട് കോഴ വാങ്ങിയ സുന്ദരനെതിതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ച ബിജെപി നേതൃത്വം ഡിജിപിയെ കണ്ട് പരാതി നൽകുമെന്നും അറിയിച്ചു.