ദുബായ് : പാകിസ്താനും ന്യൂസീലൻഡിനുമെതിരെ ആരാധകർ കാണാൻ ആഗ്രഹിച്ച പ്രകടനം ഇന്ത്യ പുറത്തെടുത്തത് അഫ്ഗാനിസ്താനെതിരെയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം യഥാർഥ ടീം ഇന്ത്യയായി കോലിയും സംഘവും മാറി. സമാനമായതോ അല്ലെങ്കിൽ അതിലും മികച്ച ഒരു പ്രകടനമോ ആണ് സൂപ്പർ 12 നിർണായക മത്സരത്തിൽ ഇന്ന് സ്കോട്ലൻഡിനെ നേരിടുമ്പോഴും ഇന്ത്യക്ക് വേണ്ടത്. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30 ന് ആണ് മത്സരം.
സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്തണമെങ്കിൽ സ്കോട്ലൻഡിനെയും നമീബിയേയും ഇന്ത്യക്ക് വലിയ മാർജിനിൽ തോൽപ്പിക്കണം. ശേഷിക്കുന്ന രണ്ടിൽ ഒരു മത്സരത്തിൽ ന്യൂസീലൻഡ് തോൽക്കുകയും വേണം. ഇന്ന് നമീബിയയെ നേരിടുന്ന ന്യൂസീലൻഡിന് അഫ്ഗാനെതിരെയും ഒരു കളി ബാക്കിയുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ല. ഹാർദിക് പാണ്ഡ്യ ബാറ്റിങ് ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്. രോഹിത്തും രാഹുലും ഓപ്പണിങ്ങിൽ തിളങ്ങിയതും പ്രതീക്ഷ നൽകുന്നു.
അതേസമയം സ്കോട്ലൻഡിനെ ചെറിയ എതിരാളികളായി കാണാൻ ഇന്ത്യ തയ്യാറാകില്ല. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റെങ്കിലും ന്യൂസിലൻഡിനെ അട്ടിമറിക്കുന്നതിന്റെ വക്കിലെത്തിയ സ്കോട്ടിഷ് പട ഇന്ത്യക്ക് തലവേദന സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണ്. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നിർണായകമാകും. ന്യൂസീലൻഡിനോടും പാകിസ്താനോടും ഇവിടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.