പാറക്കടവ് : ചെക്യാട് താനക്കോട്ടൂരിൽ കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ സ്ത്രീയെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെക്യാട് ഒന്നാം വാർഡ് താനക്കോട്ടൂരിലെ പാട്ടുവംകുന്നിലാണ് സംഭവം. പാട്ടുവംകുന്ന് അങ്കണവാടിക്ക് സമീപം തൊഴിലുറപ്പ് ജോലി നടന്നുവരുകയായിരുന്നു.
ഇതിനിടെ സമീപത്തെ മരത്തിൽ സ്ഥിതിചെയ്യുന്ന കൂറ്റൻ കടന്നൽക്കൂട് പക്ഷിയോ മറ്റോ തട്ടിയതോടെ കൂട്ടമായെത്തിയ കടന്നൽക്കൂട്ടം സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. പന്ത്രണ്ട് സ്ത്രീകൾക്ക് കടന്നലുകളുടെ കുത്തേറ്റു. പരിക്കേറ്റ അക്കരേമ്മൽ ചീരു, അക്കരേമ്മൽ രേഷ്മ എന്നിവരെ നാട്ടുകാർ പാറക്കടവിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് വൈദ്യസഹായം നൽകി. സാരമായി പരിക്കേറ്റ താനക്കോട്ടൂർ സ്വദേശി ഷിംനയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സമീപത്തെ വീടിനുള്ളിൽ അകപ്പെട്ട ആറും എട്ടും വയസ്സുള്ള രണ്ടു കുട്ടികളെ വാർഡ് മെമ്പർ അബൂബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കുമാൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.