പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ശനിയാഴ്ച വൈകീട്ട് നട തുറക്കുന്ന നേരം പെയ്ത കനത്ത മഴ വകവെക്കാതെ ഇരുമുടിക്കെട്ടേന്തിയെത്തിയ തീർഥാടകർ പതിനെട്ടാംപടി ചവിട്ടി ദർശനം നടത്തി. നട തുറക്കുമ്പോഴേക്കും നടപ്പന്തൽ ഏതാണ്ട് പൂർണ്ണമായും നിറഞ്ഞിരുന്നു. തിരക്ക് ഏറെ നേരം നീണ്ടു നിന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ പതിനെട്ടാംപടിക്ക് മുകളിൽ ടാർപോളിൻ കെട്ടി മറച്ചിട്ടുണ്ട്.
ശനിയാഴ്ച 42,354 പേർ ദർശനത്തിനായി ബുക്ക് ചെയ്തിരുന്നു. 27840 പേരാണ് വെള്ളിയാഴ്ച ദർശനം നടത്തിയത്. ഡിസംബർ ഒമ്പത് മുതൽ ഏതാണ്ട് മകരവിളക്ക് അവസാനിക്കും വരെ വിർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് പൂർണമാണ്. വിർച്വൽ ക്യൂ വഴി 40,000 പേരും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരുമടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്.
കൈയിൽ സാനിറ്റൈസർ തളിച്ചും ആവശ്യക്കാർക്ക് മാസ്‌ക് നൽകിയുമാണ് പോലീസ് നടപ്പന്തലിലെ ക്യൂവിലേക്ക് കടത്തി വിടുന്നത്.
നേരിട്ട് നെയ്യഭിഷേകം ചെയ്യുന്നതിന് സൗകര്യം അനുവദിക്കാത്തതിനാൽ അഭിഷേകത്തിനുള്ള നെയ്യ് അയ്യപ്പന്മാരിൽ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ദേവസ്വം ബോർഡ് സജീകരിച്ചിട്ടുണ്ട്.
വടക്കേ നടയ്ക്ക് സമീപവും ക്ഷേത്രത്തിന് പുറകു വശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നൽകേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന രശീതി ഉപയോഗിച്ച് സന്നിധാനം പോലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിൽ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് വാങ്ങാം. അപ്പം, അരവണ പ്രസാദം പതിനെട്ടാം പടിക്ക് താഴെയുള്ള കൗണ്ടറുകളിൽനിന്നും വാങ്ങാം.