മല്ലപ്പള്ളി : കോടികൾ മുടക്കി ഉന്നത നിലാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ പാലങ്ങൾ അപകട ഭീഷണിയിൽ. ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡും, കോട്ടാങ്ങൽ പാടിമൺ ജേക്കബ്സ് റോഡും മാസങ്ങൾക്ക് മുൻപാണ് ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയത്. റോഡിലെ കാലപ്പഴക്കം ചെന്നതും വീതികുറഞ്ഞതുമായ കലുങ്കുകൾ പൊളിച്ച് പുതിയ കലുങ്കുകളും പാലങ്ങളും പണിയുന്നതിനാണ് കരാർ. എന്നാൽ പല കലുങ്കുകളും പാലങ്ങളും മോടി പിടിപ്പിച്ച് നിലനിർത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ബാസ്റ്റോ റോഡിലെ ചുങ്കപ്പാറ ബസ് സ്റ്റാന്റിന് മുൻവശത്തെ പാലവും ചെമ്പിലാക്കൽ പടിക്കലെ പാലവും പൊളിച്ച് പണിയാതെ നിലനിർത്തിയത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്നു.
ബസ് സ്റ്റാന്റിന് സമീപത്തെ പാലത്തിന് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതിന് വിതി കൂട്ടി വെള്ളയും പൂശി അതേപടി നിലനിർത്തി. പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ് കാണുന്ന അവസ്ഥയിലാണിപ്പോൾ പാലം. ചെമ്പിലാക്കൽ പടിയിലെ പാലത്തിന്റെ സംരക്ഷണഭിത്തികൾ ഇടിഞ്ഞ് പാലം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ ഒരു വശത്ത് സംരക്ഷണഭിത്തിയിൽ വലിയ പ്ലാവ് മരം വളർന്നു നിൽക്കുന്നു. മറുവശത്ത് മുളക്കൂട്ടവും. പാലത്തിന്റെ ഇരുവശത്തെയും കൈവരികളിലെ കമ്പികൾ ദ്രവിച്ച് നശിച്ച നിലയിലും. സംരക്ഷണഭിത്തിക്ക് ബലക്ഷയം ഉണ്ടായിട്ടും അതൊന്നും കാണാതെയാണ് അധികാരികളുടെ ഒത്താശയോടെ പാലം നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. റോഡ് നിർമ്മാണത്തിൽ അപാകതയുള്ളതായി നേരത്തെ പരാതികളും ഉയർന്നിരുന്നു. എന്നാൽ ഇതല്ലാം നടന്നത് ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെയാണെന്ന് പറയപ്പെടുന്നു.