റാന്നി : ചേത്തയ്ക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം തകർച്ചയുടെ വക്കിലായിട്ടും പുനരുദ്ധരിക്കാൻ നടപടിയില്ല. പൊട്ടനരുവി – ളാഹമണ്ണിൽപടി, മുക്കട – ഇടമൺ – അത്തിക്കയം എന്നീ റോഡുകളേയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന നടവഴിയിലെ തോടിനു കുറുകെയുള്ള നടപ്പാലമാണിത്. പഴവങ്ങാടി പഞ്ചായത്തിലെ പാക്കാവുങ്കൽ കോളനി, ഊട്ടുപാറപടി എന്നിവിടങ്ങളില്‍ താമസിക്കുന്നവർ പുറംനാടുകളുമായി ബന്ധപ്പെടുന്നത് ഇതുവഴിയാണ്. കാൽനടക്കാർ മാത്രമല്ല ഇരു ചക്ര വാഹനങ്ങളും കോൺക്രീറ്റ് ചെയ്ത നടവഴിയിലൂടെ കടന്നു പോകുന്നുണ്ട്.
മുന്‍പ് നടവഴി മാത്രമായിരുന്ന ഇവിടം അടുത്ത കാലത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് പഴവങ്ങാടി പഞ്ചായത്ത് നിർമ്മിച്ച നടപ്പാലമാണിത്. തോടിന്റെ മധ്യത്തിലെ തൂണിന്റെ അടിത്തറയും ബലക്ഷയം നേരിടുന്നുണ്ട്. അടി ഭാഗത്തെ കോൺക്രീറ്റ് പൂർണമായി അടർന്നു പോയി. കമ്പികൾ തെളിഞ്ഞിരിക്കുന്നു. തുരുമ്പിച്ചു ഇളകിയ കമ്പി നശിക്കുന്നതോടെ പാലം നിലം പൊത്തുമെന്നതില്‍ സംശയമില്ല. ഭാരം കയറ്റിയാലോ കൂടുതല്‍ ആള്‍ക്കാര്‍ ഒരേ സമയം പ്രവേശിച്ചാലോ പാലം തകർന്നു വീഴും.
വരുന്ന മഴക്കാലത്ത് തോട്ടില്‍ അമിത അളവില്‍ വെള്ളമെത്തിയാലും പാലം അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. സർക്കാരിന്റെയോ, ത്രിതല പഞ്ചായത്തുകളുടെയോ ഏതെങ്കിലും പദ്ധതിയിൽ പാലം പുനർനിർമിക്കുകയാണ് അടിയന്തരമായി വേണ്ടത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാവുന്ന തോടാണിത്. തോടിന്റെ വശങ്ങളില്‍ കൈയ്യേറ്റവും വ്യാപകമാണ്. പാലം ഇല്ലാതായാല്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടാകും. അതിര്‍ത്തിയായതിനാല്‍ വാര്‍ഡംഗങ്ങള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.