തിരുവനന്തപുരം : വിമാനത്തിലെ ആക്രമണം കോൺഗ്രസ് ആസൂത്രണത്തിൽ നടന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ. പിണറായി വിജയനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ ചരിത്രത്തിൽ ഭീകരവാദികൾ അല്ലാതെ വിമാനത്തിലോ വിമാനത്താവളത്തിലോ ആക്രമണം നടത്തിയിട്ടില്ല. ഇങ്ങനെയാണോ പ്രശ്നങ്ങളെ നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ 12,000 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് നൽകി പ്രവർത്തകരെ ചട്ടംകെട്ടി. എന്നാൽ കോൺഗ്രസ് ലക്ഷ്യം പാളി. താൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയെ അക്രമിക്കുമായിരുന്നു. ഒരു പ്രവർത്തകൻ എന്ന നിലയിൽ സംഭവം നോക്കി നിൽക്കാൻ കഴിയില്ല. വലിയൊരു കളങ്കത്തിൽ നിന്ന് രക്ഷിച്ചതിന് വിമാന കമ്പനിയും എയർപോർട്ടും തന്നോട് നന്ദി പറയണമെന്നും ഇപി ജയരാജൻ.
“ഇതാണോ സുധാകരൻ്റെ കുട്ടികൾ, വിമാനത്തിലാണോ മുദ്രാവാക്യം വിളിക്കേണ്ടത്. അപലപിക്കേണ്ട വിഷയങ്ങൾ അപലപിക്കണം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് വിമാനത്തിലെ പ്രതിഷേധം. പ്രതിപക്ഷം വിമാനത്താവളവും വിമാനങ്ങളും സമര കേന്ദ്രങ്ങളാക്കുന്നു. വിമാനം അതീവ യാത്രാ സുരക്ഷ വേണ്ട ഇടമാണ്.” – ഇപി ജയരാജൻ പറഞ്ഞു.