പത്തനംതിട്ട : പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പൂജാരി പിടിയിലായി. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ ഇയാൾ പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു.ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു.
ക്ഷേത്രത്തിനുസമീപത്തു തന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നംവയ്പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. കഴിഞ്ഞദിവസം വിദേശയാത്ര തടസ്സപ്പെട്ടതിന് പരിഹാരപൂജയ്‌ക്കായി ഒരു സ്ത്രീ ഇയാളെ സമീപിച്ചിരുന്നു. പിന്നീട് അവർ വിദേശത്ത് പോയി. തുടർന്ന് മറ്റൊരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഉള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിപ്രകാരം ബുധൻ രാത്രി കേസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പോലീസ് രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡി വൈ എസ് പി നന്ദകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, എസ് ഐമാരായ രതീഷ് , ഷൈജു , എസ് സി പി ഓമാരായ അനുരാജ്, സുനിൽ രാജ്, വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.