കൊച്ചി : കേരളത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുകയാണ്. ജനങ്ങളുടെ കയ്യിലുള്ള പണം ഏതുവിധേനയും തട്ടിയെടുക്കുവാനാണ് ശ്രമം. സ്വകാര്യ ഫിനാന്‍സ്, ചിട്ടി തട്ടിപ്പുകള്‍, ഫ്ലാറ്റ്, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍, ജോലി തട്ടിപ്പുകള്‍, വായ്പാ തട്ടിപ്പുകള്‍, ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍, എ.റ്റി.എം, ബാങ്ക് തട്ടിപ്പുകള്‍, കടപ്പത്ര തട്ടിപ്പുകള്‍, ഷെയര്‍ തട്ടിപ്പുകള്‍, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി എണ്ണിയാല്‍ തീരാത്ത തട്ടിപ്പുകളാണ് ദിനംപ്രതി കേരളത്തില്‍ നടക്കുന്നത്. ഒരു തട്ടിപ്പിന് ഇരയായവര്‍ തന്നെ മറ്റ് തട്ടിപ്പുകളിലും പെടുന്നു. ആതായത് ആര് എന്ത് തട്ടിപ്പ് നടത്തിയാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം മലയാളി മറക്കുകയാണ്. മുന്‍ കാലങ്ങളില്‍ സ്ത്രീകളായിരുന്നു കൂടുതലും തട്ടിപ്പിന് ഇരയായതെങ്കില്‍ ഇപ്പോള്‍ പുരുഷന്മാരും മുന്നിലുണ്ട്. കൂടുതല്‍ പണം സമ്പാദിക്കുവാനുള്ള മോഹവും കണക്കില്‍ പെടാത്ത പണം വക മാറ്റുവാനുമുള്ള ഒരു മാര്‍ഗ്ഗമായും ചിലര്‍ ഇതിനെ കാണുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത് സ്വകാര്യ ഫിനാന്‍സ്, ചിട്ടി മേഖലയിലാണ്. സമീപകാലത്ത് പൂട്ടിക്കെട്ടിയ സ്ഥാപനങ്ങള്‍ നിരവധിയാണ്. പണം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയിലാണ്. കോന്നി പോപ്പുലര്‍ ഫിനാന്‍സ്, കേരളാ ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ്(KHFL), പുനലൂര്‍ കേച്ചേരി ചിട്ടി ഫണ്ട്, ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ്, കുറിയന്നൂര്‍ പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, തൊടുപുഴ ക്രിസ്റ്റല്‍ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ നീളുകയാണ് പട്ടിക. കേസും കോടതിയുമായി നിക്ഷേപകര്‍ നീങ്ങുകയാണ്. എന്നാല്‍ ചില്ലിക്കാശുപോലും ഇതുവരെ ആര്‍ക്കും കിട്ടിയില്ല.
സമാനമായി മുമ്പ് നടന്നിട്ടുള്ള തട്ടിപ്പില്‍ ഇരയായവര്‍ക്കൊന്നും നിക്ഷേപം തിരികെ ലഭിച്ചിട്ടില്ല എന്നത് നമ്മുടെ നിയമം ആര്‍ക്കൊപ്പം എന്നത് വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് പോലീസും സര്‍ക്കാരും തയ്യാറാകുന്നില്ല. പരാതിപോലും സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാകുന്നില്ല. ഇവിടെ ഇരയോടൊപ്പമല്ല കൊള്ളക്കാരോട് ഒപ്പമാണ് നിയമപാലകര്‍. പോപ്പുലര്‍ ഫിനാന്‍സ് കേസിലൂടെയാണ് ഇതിനൊരു വഴിത്തിരിവ് ഉണ്ടായത്. തട്ടിപ്പുകാരെ സംരക്ഷിക്കുവാന്‍ തുനിഞ്ഞ പോലീസിനെയും സര്‍ക്കാരിനെയുമൊക്കെ ഹൈക്കോടതിയുടെ മുമ്പില്‍ കൊണ്ടുവരുവാന്‍ നിക്ഷേപകര്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ ബഡ്സ് നിയമങ്ങള്‍ ആദ്യമായി നടപ്പിലാക്കിയതും ഈ കേസിലൂടെയാണ്.