ഭട്ടിന്‍ഡ: ഭട്ടിൻഡ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ സൈനികൻ പിടിയിൽ. പിടിയിലായ സൈനികന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ നാല് സൈനികരെ പൊലീസ് ചോദ്യംചെയ്തിരുന്നുവെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 12നാണ് സംഭവമുണ്ടായത്. ഉറങ്ങിക്കിടന്ന നാല് സൈനികരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേക്ക് കടന്നുകളയുകയിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു. വെടിവെപ്പിന് കാരണമെന്ത്, ഇപ്പോള്‍ പിടിയിലായ സൈനികന്‍റെ കൂടെയുണ്ടായിരുന്നത് ആരാണ് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഏപ്രില്‍ 12ന് പുലര്‍ച്ചെ 4.35നായിരുന്നു വെടിവെപ്പ്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സൈനികരുടെ മുറിയിലെത്തിയ രണ്ട് പേർ റൈഫിളും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. 80 മീഡിയം റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചത് എന്നറിയാൻ ഫോറൻസിക് പരിശോധനക്കയക്കുകയുണ്ടായി.